Tuesday, November 11, 2014

മ്യൂസിയംസൂക്ഷിപ്പുകാരുടെ ഡയറിക്കുറിപ്പുകൾ

1912 ജനുവരി 24 -ബുധൻ
പുതിയതായി ഇവിടെ വന്ന കരിങ്കൽ ശിൽപത്തിൽ ഇന്നാദ്യമായി  തൊട്ടു. മ്യൂസിയത്തിലത് വന്നിട്ട് ഒരാഴ്ച്ചയോളമായെങ്കിലും ഇന്നാണ് അതിനെ നേരാംവണ്ണം ഒന്ന് കാണാനും തൊടാനും അവസരം ഒത്ത് കിട്ടിയത്. കൃത്യമായി പറഞ്ഞാൽ രാവിലെ 11 മണിക്ക്. ഇതിന്റെ പിന്നിലുള്ള ചരിത്രവും ഇവളാരാണെന്നും എനിക്കറിയില്ല. പേടി തോന്നും കണ്ടാൽ. കഴുത്തിൽ തലയോടുകൾ കൊരുത്ത മാല, ശരീരത്തിൽ അവിടവിടെ പാമ്പുകൾ, നീണ്ട മുടി...ഞെട്ടിപ്പോകുമെങ്കിലും കണ്ണുടക്കിപ്പോകുന്ന ചിലതൊക്കെ ഈ ശിൽപ്പത്തിലുണ്ട്.

1919 മാർച്ച് 3 - തിങ്കൾ
വൈകുന്നേരം മ്യൂസിയം അടയ്ക്കാൻ ഒരുങ്ങുമ്പോഴാണ് കഴുത്തിൽ ഒരു ചിലന്തി കടിച്ചു തൂങ്ങിക്കിടക്കുന്നത് കണ്ടത്. അതിനെയെടുത്ത് ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. ഇന്നത്തെ ജോലി കഴിഞ്ഞു.

1928 നവംബർ 16 - വെള്ളി
ഇതിനെ കാട്ടിനുള്ളിലെ കരിയിലപ്പാടത്തിനുള്ളിൽ നിന്നാണ് കണ്ടെടുത്തതെന്ന് പഴയ ഒരു ഡയറിയിൽ എഴുതിക്കണ്ടു. മ്യൂസിയത്തിനടുത്തുള്ള ഈ ഭീകര വനമാകുമോ അത്. ആരാണ് ഒരു യുക്തിയുമില്ലാതെ ഒരു കാഴ്ചബംഗ്ലാവ് ആരും വരാനിടയില്ലാത്ത ഈ സ്ഥലത്ത് പണിത് വച്ചത്...!!!

1935 ആഗസ്റ്റ്‌ 14 - ബുധൻ
 ...സുന്ദരിയാണ്.

1937 ഫെബ്രുവരി 11 - വ്യാഴം
സംഭവം ശെരിയാണ് അവളുടെ ചുണ്ടുകളിൽ ചോറിന്റെ കഷ്ണങ്ങൾ പറ്റിയിരിപ്പുണ്ടായിരുന്നു. എന്തായാലും ഒരു പ്രതിമ അദ്ഭുതമൊന്നും കാണിക്കാൻ പോകുന്നില്ല. ഇന്നാണെങ്കിൽ എന്നത്തേയും പോലെ തന്നെ സന്ദർശകരായിട്ട് ആരുമുണ്ടായിരുന്നില്ല. പിന്നാരാണവൾക്ക് ചോറ് വാരിക്കൊടുക്കാൻ...!!! തുടച്ചു കളയുക എന്നതാണ് എന്റെ ജോലി. ഞാനത് ഭംഗിയായി ചെയ്തിട്ടുണ്ട്. ഇന്ന് നല്ല ക്ഷീണം തോന്നുന്നു. വേഗം ഉറങ്ങണം.

1947 ആഗസ്റ്റ്‌ 15 - വെള്ളി
ആ മുറിയിൽ കയറുമ്പോൾ ആരോ പിന്തുടരുന്നത് പോലെ...

1954 മെയ്‌ 22 - ശനി
അങ്ങേര് പറഞ്ഞത് ശരിയായിരിക്കണം. അവരൊരു പ്രത്യേക ആൾക്കാർ തന്നെ. കാട്ടിനുള്ളിൽ എവിടെയോ ആണ് താമസം. പല്ലുകൾക്ക് നല്ല വെളുപ്പാണ്. ഈ ശിൽപം കാട്ടിനുള്ളിൽ നിന്നും എടുത്ത് ഇവിടെ  വച്ചത് കാരണം ഇക്കൂട്ടരുടെ ചില ക്രിയകൾക്ക് തടസ്സം വന്നിരിക്കണം. ഇവിരെക്കുറിച്ച് വിശദമായി ഏതോ ഒരു പഴയ ഡയറിയിൽ ഞാൻ വായിച്ചിരുന്നു. ഇന്ന് രാവിലെ തന്നെ ശിൽപം അവര് തിരിച്ചു കൊണ്ട്ത്തന്നു. യോനിഭാഗം അൽപം കൊത്തി വലുതാക്കിയിട്ടുണ്ട്.

1961 ഒക്ടോബർ 2 - തിങ്കൾ
പല തവണ തൂപ്പുകാരിയോട് പറഞ്ഞതാണ് ഇതിന്റെ ചുവട്ടിൽ ചവച്ച് തുപ്പരുതെന്ന്. ഇന്ന് അവരുമായി ചെറിയ ഒരു കശപിശയുണ്ടായി.

1969 ഡിസംബർ 19- ചൊവ്വ
കാട്ടിലെ മരങ്ങളിലെല്ലാം ഇവളെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതായി ഇന്ന് പുലർച്ചെ സ്വപ്നം കണ്ടു.

1975 ജൂലയ് 27 - ഞായർ
പ്രതിമയുടെ പുറത്ത് പറ്റിയിരുന്ന ചോര രാത്രിയിൽ കഴുകിക്കളഞ്ഞു. ശവം കാട്ടിനുള്ളിലെ കൂവളത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. മരത്തിന്റെ അടയാളം മനസ്സിലുണ്ട്.

1981 മാർച്ച്‌ 20 - വെള്ളി 
വൃത്തികെട്ട ഈ സാധനം കാരണം ഒരു സ്വൈര്യവുമില്ല. ഇന്ന് ഡയരക്ടർ എന്നോട് ചൂടായി. അതിന്റെ പിൻഭാഗത്ത് ആരോ ചുവന്ന കല്ല്‌ വച്ച് കുത്തിവരച്ചിരിക്കുന്നുവെന്ന്. എന്റെ നോട്ടക്കുറവ് കൊണ്ടാണെന്ന്. മുകളിലത്തെ നിലയിലെ "മാർബിളിലെ കുതിര" യ്ക്കും "പാപത്തിന്റെ ആലിംഗന" ത്തിനും ഒന്നുമില്ലാത്ത എന്ത് പ്രത്യേകതയാണ് ഈ ചവറിനുള്ളത്.

1986 ജൂണ്‍ 25  - ബുധൻ
കഴിഞ്ഞ കാലങ്ങളിലെപ്പോഴോ ഈ മ്യൂസിയം നിൽക്കുന്നിടത്ത് വന്ന് കാക്കകൾ കൂട്ടമായി മരങ്ങളിൽ തലയിടിച്ച് ആത്മഹത്യ ചെയ്തിരുന്നുവത്രേ. ഞാനത് വിശ്വസിച്ചിട്ടില്ല. ഇതേതോ ആത്മഹത്യ ചെയ്ത സ്ത്രീയാണോ?

1991 ഏപ്രിൽ 11 - വ്യാഴം
അവളുടെ കറുത്ത ഇടത്തെ തോളിൽ ഇന്നാദ്യമായി വിള്ളലുകൾ കണ്ടു.

Friday, September 5, 2014

സംഗീതവും ചില കൊലപാതകങ്ങളും.

 വെളിച്ചം നിഴലുകളായി വേഷം മാറിയാണ് ആ കാട്ടിനുള്ളിൽ  കടന്നിരുന്നത്. കാടത് മനസ്സിലാക്കുകയും ഒരിക്കലും രക്ഷപെടാനാകാത്ത വിധം അവയെ തന്റെ രഹസ്യ ഇടങ്ങളിൽ എക്കാലത്തേക്കും തടവിലിടുകയും ചെയ്തിരുന്നു. ഇത് കാലാകാലങ്ങളായി അതിനുള്ളിൽ സംഭവിച്ചു കൊണ്ടിരുന്നു.

അവർ അഞ്ച് പേരുണ്ടായിരുന്നു. സദാ സമയവും ഇരുട്ട് മൂടിക്കിടന്നിരുന്ന വനത്തിൽ ഇപ്പോക്കഴിഞ്ഞ നിമിഷം വരെ അവർ അഞ്ച് പേരേ ഉണ്ടായിരുന്നൊള്ളൂ. വളരെ പെട്ടെന്നായിരുന്നു അവർ ഒരു മുനിയെ മുന്നിൽ കണ്ടത്. അയാൾ തന്റെ ദണ്ഡയിൽ നിന്നും പാല് കറന്ന് കമണ്ഡലുവിലേക്ക് ഒഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.

- "ഇവിടെ എവിടെയാണ് ഋഷ്യമൂകാചലം? ആർദേൻ വനത്തിലാണെന്ന് കേട്ടു." - അഞ്ചിലൊരുവൻ മുനിയോട്  ചോദിച്ചു.

മുനി മുഖമുയർത്തി നോക്കി; ഒന്ന് സംശയിച്ചു.
- "അതെ ഈ കാട്ടിൽ  തന്നെയാണത്. പക്ഷെ ബാലിയും സുഗ്രീവനുമൊക്കെ മരിച്ചിട്ട് വർഷമൊത്തിരിയായല്ലോ. മാത്രമല്ല അതിർത്തി യുദ്ധങ്ങളും ഫ്രാൻസിന്റെ വീഴ്ച്ചയുമൊക്കെ വരാനിരിക്കുന്നതല്ലേയുള്ളൂ, പിന്നാരെ കാണാനാണ്... എന്ത് കാണാനാണ്?"

- " അവിടെയൊരു പഴയ കൊട്ടാരത്തിൽ  റുത്തേൽ  പ്രഭുകുമാരിയുടെ വിവാഹ വിരുന്ന് നടക്കുന്നുണ്ടല്ലോ, അങ്ങോട്ടേയ്ക്കാണ്"

"ഓഹ്...അത് ശരി ...നേരെ നടന്നോളൂ. ഈ കാട്ടിലെ എതിർ അതിർത്തികളിൽ നില്ക്കുന്ന രണ്ട് ബിർച്ച് മരങ്ങളുടെ നിഴലുകൾ പരസ്പരം കോർക്കുമ്പോൾ നിങ്ങളാ കോട്ടയുടെ പൂമുഖത്തെത്തും"

അവർ അഞ്ച് പേർ നിരനിരയായി ഒരു പലക കണക്കെ മുനിക്ക് മുകളിലൂടെ ഉരുണ്ടു പോയി. മുനി എഴുന്നേറ്റ് പുഞ്ചിരിച്ചു കൊണ്ട് എതിർ ദിശയിലേക്കും നടന്നു. അദേഹത്തിന്റെ ചുവടുകൾക്കിടയിൽ രൂപപ്പെട്ട കോണളവിനുള്ളിൽ കുടുങ്ങിപ്പോയ ഒരു തെരട്ടയുടെ കണ്ണുകളിൽ ഋഷ്യമൂകാചലം അന്ധതയായി പരിണമിച്ചു .

പെട്ടെന്ന് ബുയോണിലെ ഡ്യൂക്കിന്റെ പുരികങ്ങൾ ചുളിഞ്ഞു. അയാളുടെ പേശികളിൽ അവിശ്വസനീയത ബലം പിടിച്ചു. അയാൾ അവിടെ കൂടിനിന്ന ബാക്കിയുള്ളവരുടെ മുഖത്തേക്ക് നോക്കി. ആരും അനങ്ങുന്നില്ല.എല്ലാവരും എന്തിലോ മുഴുകി നിൽക്കുകയാണ്. അയാളലറി.

"ഏയ്...എന്താണിത്...!!! ഇത് ലൊറനിലെ പ്രഭുകുമാരാൻ, പുരന്ദരനല്ല...!!! അഹല്യേ ...റുത്തേലിലെ സുന്ദരിയും വിവേകമതിയുമായ കുമാരി, നിനക്കെന്താണ് സംഭവിച്ചത്...!!! നിന്റെ കണ്ണുകൾ തുറന്നു നോക്കൂ...നീ കാത്തിരുന്ന വരനല്ല ഇത്...!!!"

അയാൾ ചുരുണ്ട കറുത്ത മുടിയുള്ള യുവാവിന്റെ നേരെ ആക്രോശിച്ചു.

" അഹങ്കാരി...കുമാരിയുടെ കൈകൾ വിടൂ...നീ ആരാണ്?"

യുവാവ് വലത്തേക്ക് തിരിഞ്ഞ് മദ്ധ്യവയസ്കനായ അയാളെ നോക്കി. അവന്റെ ചുണ്ടിൽ ചുവന്ന വീഞ്ഞിന്റെ മണമുള്ള ചിരി. ഡ്യൂക്കിന്റെ വീർത്ത മുഖം ഒന്നു കൂടി ചുവന്നു. അവിടെ നിന്നിരുന്ന നാല് പ്രഭുക്കന്മാരും അവരുടെ ഭാര്യമാരും, ശ്വാസം കഴിക്കാൻ അറിയാതെ കിടുങ്ങി നിൽക്കുകയാണ്. മാർബിൾ തറയിലെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് പിയാനോലയിലെ സംഗീതം ഹാളിന്റെ ഇരുണ്ട ഭാഗത്ത്‌ നിന്നും ഒഴുകിക്കൊണ്ടിരുന്നു.

"ആരാടാ നീ ?" ഡ്യൂക്ക് ദേഷ്യം കൊണ്ട് വിറച്ചു.

പെട്ടെന്ന്  കൊട്ടാരത്തിന്റെ ഭീമൻ താഴികക്കുടത്തിന് താഴെയുള്ള ഒരു നീളൻ ജനാലയുടെ ചില്ലുകൾ പൊട്ടിത്തകർന്ന് ആ ഹാളിനുള്ളിലേക്ക് വീണു. സ്ത്രീകൾ ഭയന്ന് നിലവിളിച്ചു. ജനാലപ്പടിയിൽ ഒരു കറുത്ത രൂപം. അതിന്റെ കൈയ്യിലിരുന്ന മഴു തിളങ്ങി. അടുത്ത നിമിഷം അത് വീശി വന്ന് ബുയോണിലെ ഡ്യൂക്കിന്റെ കഴുത്തിലേക്ക്‌ തറഞ്ഞു കയറി. അടുത്തുണ്ടായിരുന്ന സിംഹത്തിന്റെ വെണ്ണക്കൽ പ്രതിമയിലും പടിക്കെട്ടിലും ചോര ചീറ്റിത്തെറിച്ചു. ഒരവ്യക്ത ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അയാൾ വിറച്ച് വിറച്ച് താഴെ  വീണു. കഴുത്തിൽ നിന്നും രക്തം പുറത്തേയ്ക്ക് തള്ളിയോഴുകി  തറയിൽ പടരുന്നതിനിടയിൽ ഡ്യൂക്ക് നിശ്ചലനായി.

ഉടലും തലയും വേർപെട്ടു. പിടയ്ക്കാനുള്ള ശക്തി അവന്റെ ദേഹത്തിനുണ്ടായിരുന്നില്ല . പുരന്ദരന്റെ ശരീരം കണ്ട പ്രഭുക്കന്മാരും അവരുടെ പത്നിമാരും ആഹ്ലാദം കൊണ്ട് അവനെക്കാൾ ചുവന്നു തുടുത്തു. അപരിചിതൻ തിരിഞ്ഞ് വേദികയിലേക്കുള്ള പടികളിൽ നിൽക്കുന്ന അഹല്യയെ നോക്കി. അവൾ വിജയശ്രീലാളിതയായി പുഞ്ചിരി തൂകി നിൽക്കുന്നു. അവൾ കൈകൾ കൊണ്ട് തന്റെ വെൽവെറ്റ് ബോൾ ഗൗണിന്റെ തുമ്പുയർത്തിപ്പിടിച്ച്  താഴേക്ക് ഓടിച്ചെന്ന് അവനെ ചുറ്റിപ്പുണർന്നു അമർത്തി ചുംബിച്ചു.അവന്റെ കയ്യിൽ നിന്നും വാൾ താഴെ വീണു.

"ഇനി നിങ്ങൾക്ക് ഭക്ഷണം കഴിക്കാം"- അവർ  അതിഥികളോട് ഒരുമിച്ചു പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട അതിഥികൾ മാത്രമേ ഋഷ്യമൂകാചലത്തിലെ കൊട്ടാരത്തിൽ സന്നിഹിതരായിരുന്നൊള്ളൂ. അതു കൊണ്ട് തന്നെ വളരെ പരിമിതമായിരുന്നു അവരുടെ എണ്ണം. നാല്  പ്രഭുക്കന്മാരും അവരുടെ പത്നിമാരും. എല്ലാവരും ഒരേ നിറത്തിലും ശൈലിയിലുമുള്ള വസ്ത്രങ്ങളായിരുന്നു അണിഞ്ഞിരുന്നത്.  ഒരു വമ്പൻ താഴികക്കുടമാണ് വെണ്ണക്കല്ല് പാകിയ വൃത്താകൃതിയിലുള്ള  ആ ഹാളിന്റെ മേൽക്കൂര. എട്ട് അതിഥികളും  അതിനുള്ളിൽ അവിടവിടെയായി ചിതറി നിൽക്കുന്നു.

"സെഡാനിലെ ദുർമന്ത്രവാദിനിയെ ചുട്ടത് ഒരു കാഴ്ച തന്നെയായിരുന്നു. എന്നെ പ്രത്യേകം ക്ഷണിച്ചിരുന്നു. പക്ഷെ... അവളുടെ മാംസം കരിഞ്ഞപ്പോൾ അവിടമാകെ ഒരു സുഗന്ധം പരന്നു; കണ്ണടച്ചിരുന്നപ്പോൾ ഒരു നൂറ് ലൈലാക്ക് പൂക്കളുടെ നടുവിൽ നില്ക്കുന്നത് പോലെ."- ബുയോണിലെ ഡ്യൂക്കിന്റെ മുഖം കൈയ്യിലിരുന്ന  പളുങ്ക് പാത്രത്തിലെ വീഞ്ഞിനെക്കാൾ തുടുത്തു.

ഒരു നിശബ്ദതയ്ക്ക് ശേഷം അടുത്ത് നിന്ന വൂസ്സിയെയിലെ കൗണ്ട് അല്പം ആവേശത്തോടെ പറഞ്ഞു.

"ഇന്ന് നമ്മുടെ വിവാഹവധു വിരുന്നിൽ എത്തുന്നത് അതീവസുന്ദരിയായിട്ടാകും. ലൈലാക്കുകൾ താനേ പൂക്കും"

അവർ ഒരുമിച്ചു ചിരിച്ചു.

 ബറോക്ക്- റൊക്കോക്കോ മാതൃകകളുടെ അതിമനോഹരമായ ലയനമായിരുന്നു ആ കൊട്ടാരം.  ചുവരുകളിലെ വെള്ളിമെഴുകുതിരിക്കാലുകളിൽ മെഴുക് ഉരുകി വീണു തുടങ്ങി. പുറത്ത് സന്ധ്യ കഴിഞ്ഞിരുന്നു. മറ്റ് മുറികളിലേക്ക് പോകാനുള്ള ഒരു വാതിലും അവിടെയെങ്ങും കാണാനില്ല. എന്നാൽ ഹാളിന്റെ പിൻഭാഗം ഇരുട്ട് മൂടിക്കിടക്കുകയാണ്. അവിടെ നിന്നാണ് പരിചാരിക  കടന്നു വന്നത്. ഒരു പക്ഷെ വാതിലുകൾ ആ ഇരുട്ടിൽ മൂടിക്കിടക്കുകയാകും.

എല്ലാവരും സന്തോഷത്താൽ മതിമറന്ന് നൃത്തത്തിലും സംഗീതത്തിലും ഉമ്മകളിലും മുഴുകിയപ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ , കൈകൾ നിലത്തു കുത്തി കാൽമുട്ടുകളിൽ ഇഴഞ്ഞ് ഒരാൾ ഹാളിലെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നിരങ്ങി വരുന്നുണ്ടായിരുന്നു. പടിക്കെട്ടുകൾക്ക് താഴെ ഡ്യൂക്കിന്റെ രക്തം പുരണ്ട സിംഹ പ്രതിമയ്ക്ക് അരികിലേക്ക് അയാളെത്തി. മണ്ണും ചളിയും പുരണ്ട കീറിപ്പറിഞ്ഞ കാൽക്കുപ്പയം... അരയ്ക്ക് മുകളിലേക്ക് അയാൾ നഗ്നനായിരുന്നു ...ചുരുണ്ട തലമുടിയിഴകളിൽ കരിയിലകൾ കുരുങ്ങിക്കിടക്കുന്നു.. അയാളുടെ വായിൽ നിന്നും കുറുകിയ ചോര തറയിൽ ഇറ്റിറ്റു വീണുകൊണ്ടിരുന്നു. മാർബിളിൽ മാതളനാരങ്ങയുടെ വിത്തുകൾ.. അയാളെ ആദ്യം കണ്ടത് ബുയോണിലെ ഡ്യൂക്കിന്റെ പത്നിയായിരുന്നു. അവൾ ഞെട്ടിത്തരിച്ചു. മുഖം വിളറി വെളുത്തു. സംഗീതം നിലച്ചു.

കൊത്തുപണികൾ കൊണ്ട് നിറഞ്ഞ് ചുവരിനോട് ചേർന്ന് കിടക്കുന്ന തടിമേശമേൽ പിയാനോല ഗീതത്തിനനുസരിച്ചു മെഴുകുതിരി നാളം ചലിക്കുന്നു. വിറയ്ക്കുന്ന വെളിച്ചത്തിൽ ഒരു സ്ത്രീ ബുയോണിലെ ഡ്യൂക്കിനെ വീക്ഷിക്കുന്നുണ്ടായിരുന്നു. അയാളും വൂസ്സിയെയിലെ കൗണ്ടുമായുള്ള സംഭാഷണങ്ങൾ. കൗണ്ടിന്റെ സമീപത്തേക്ക് മെലിഞ്ഞ ഒരുവൾ  നടന്നു വന്ന് അയാളുടെ അരയിൽ കൈകൾ ചുറ്റി. ഡ്യൂക്കിനോട് പിരിഞ്ഞ്  അവർ ഹാളിന്റെ മധ്യഭാഗത്തേക്ക് നടന്നു. അവിടമാകെ നിറഞ്ഞു കേട്ടുകൊണ്ടിരുന്ന സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യാൻ തുടങ്ങി. ഡ്യൂക്കിന്റെ മുഖത്തെ നിരാശ ആ സ്ത്രീ തിരിച്ചറിഞ്ഞു.

അപരിചിതൻ അഹല്യ നൽകിയ  വാൾതലപ്പ്‌ കൊണ്ട് കുനിഞ്ഞ് തറമുട്ടിക്കിടന്ന പുരന്ദരന്റെ തല ഉയർത്തി. അവന്റെ കണ്ണുകൾ പൂർണ്ണമായും അടഞ്ഞിരുന്നു. ജീവൻ തീർത്തും നശിച്ചു കഴിഞ്ഞിരുന്നു. രക്തം പടർന്ന മുഖത്തേക്ക് നോക്കി അയാൾ വാളുയർത്തി ആഞ്ഞ് വെട്ടി. കൂടി നിന്നവർ ഈ കാഴ്ച കണ്ട് ഉന്മാദചിത്തരായി. അവർ ആർത്തുവിളിച്ചു. അവരുടെ സന്തോഷം തുളുമ്പിയ ശബ്ദം ഒരു സംഗീതമായി അവിടെ ഉയർന്നു. പക്ഷെ...ബുയോണിലെ പ്രഭ്വി തന്റെ മുഖം തിരിച്ച് ഭിത്തിയോട് അമർത്തിപ്പിടിച്ചു കരഞ്ഞു. അവളുടെ കണ്ണുകളിൽ ആളുകളുടെ ആരവം തുള്ളികളായി ഉറഞ്ഞു കൂടി.

പ്രധാന തളത്തിന്റെ / ഹാളിന്റെ ഒത്ത നടുക്കായി വെണ്ണക്കല്ലിൽ പണിത ഇരുപത് പടികളുണ്ട്. അതിന് മുകളിലായി ഒരു വേദിക ഒരുക്കിയിരിക്കുന്നു. അവിടെ രണ്ട് രാജകീയ ഇരിപ്പിടങ്ങൾ. വധൂ വരന്മാർക്കുള്ള പ്രത്യേക കസേരകൾ ആണെന്നുള്ളത് തീർച്ചയാണ്. പടികൾ തുടങ്ങുന്നിടത്ത് രണ്ട് വശങ്ങളിലായി രണ്ട് മാർബിൾ സിംഹങ്ങൾ വാ പിളർന്നു നിൽക്കുന്നു. പക്ഷെ ഈ പടികളും അവ കൊണ്ടെത്തിക്കുന്ന വേദികയും എങ്ങനെ പണിതു എന്നത് അവിടെ കൂടി നിന്നവരിൽ സംശയങ്ങൾ ജനിപ്പിച്ചു. എന്തിലാണ് ഇത് താങ്ങി നിർത്തപ്പെട്ടിട്ടുള്ളത്‌ !!! പല പല അഭിപ്രായങ്ങളിലൂടെ വെറുതേ അലഞ്ഞ് നടന്ന് , വാഗ്വാദങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ വാൽമിയിലെ ഡ്യൂക്ക് പറഞ്ഞതിനെ എല്ലാവരും ഒരു പോലെ സ്വീകരിച്ചു.

"പിന്നിൽ പടർന്നു കിടക്കുന്ന ഈ ഇരുട്ടിലായിരിക്കണം പ്ലാറ്റ്ഫോം ഉറപ്പിച്ചിട്ടുള്ളത്."

ഒരസംബന്ധം എന്ന രീതിയിൽ എല്ലാവരും പരസ്പരം നോക്കിയെങ്കിലും അതിനെ എതിർക്കാനുള്ള പഴുത് ആർക്കും കണ്ടെത്താനായില്ല. കാരണം ഇരുട്ടിനെ ക്കുറിച്ച് അവർക്ക് ഒന്നുമറിയില്ലായിരുന്നു. ഇതടിസ്ഥാനപ്പെടുത്തി അവർ പല പല നിഗമനങ്ങൾ അവരവരുടെ മനസ്സുകളിൽ ഉരുവപ്പെടുത്തി സ്വയം തൃപ്തരായി.

ബുയോണിലെ ഡ്യൂക്കിന്റെ കഴുത്തിലെ മുറിവായിൽ നിന്നും രക്തം കുതിച്ചോഴുകുന്നത് കണ്ട വാൽമിയിലെ പ്രഭ്വി മോഹാലസ്യപ്പെട്ട്‌ കസേരയും മരിച്ചിട്ട് കൊണ്ട് താഴെ വീണു. ബാർ ലെ ദുക്കിലെ പ്രഭുവും ഭാര്യയും പേടിച്ചരണ്ട് പുറത്തേക്കുള്ള വാതിലിലേക്ക് ഓടിച്ചെന്ന് തുറക്കാൻ ശ്രമിച്ചു. പക്ഷെ അതാരോ പുറത്തു നിന്നും പൂട്ടിയിരുന്നു. അവർ അത്യുച്ചത്തിൽ നിലവിളിച്ചെങ്കിലും മറുപടി അടഞ്ഞു തന്നെ കിടന്നു. എന്നാൽ ബുയോണിലെ ഡ്യൂക്കിന്റെ പത്നിയുടെ മുഖം ഭാവ രഹിതമായിരുന്നു. അവർ പഴയ പോലെ വിറയ്ക്കുന്ന മെഴുകുതിരി വെളിച്ചത്തിന്റെ പരിധിയ്ക്കുള്ളിൽ ഉറച്ച ഭിത്തിയോട് ചേർന്ന് നിന്നു.

അവിടെ കൂടി നിന്നിരുന്ന പ്രമാണികളും പരിചാരികമാരും സംഗീതത്തോടൊപ്പം തന്നെ നിശ്ചലമായി. അവരുടെ കണ്ണുകൾ ഇഴഞ്ഞ് വരുന്ന മനുഷ്യരൂപത്തിൽ വീണു.

ബുയോണിലെ പ്രഭ്വിയുടെ ശബ്ദം വളരെ ഉച്ചത്തിലായിരുന്നു.

"പുരന്ദരൻ....!!! ഡ്യൂക്ക് ദു ലൊറാൻ...!!! ദൈവമേ...!!!"

 ചോരയൊലിപ്പിച്ചു വൃത്തികേടായി മുട്ടിലിഴഞ്ഞ്‌ വരുന്നത്  ഒരു പ്രഭുകുമാരനാണെന്ന് വിശ്വസിക്കാനാകാതെ അവർ വാ പൊളിച്ചു. പക്ഷെ ഒരു വിരുന്ന് നശിപ്പിക്കാൻ എത്തിയവനോടുള്ള അസഹിഷ്ണുതയായിരുന്നു അവരിലാകമാനം തെളിഞ്ഞു നിന്നത്. പരസ്പരം മുറുമുറുത്തു. വധൂവരന്മാർ കാര്യമറിയാനായി വേദികയ്ക്ക് മുകളിൽ നിന്നും പകുതി പടിക്കെട്ടുകൾ ഇറങ്ങി താഴേക്ക് നോക്കി.

അയാൾ നീങ്ങി ഹാളിനു നടുക്കെത്തി. പടിക്കെട്ടുകൾക്ക് മുകളിലേക്ക് അഹല്യയേയും കൂടെ നിന്നിരുന്ന യുവാവിനെയും നോക്കി. പെട്ടെന്ന് അയാളുടെ വായിൽ നിന്നും ചോര കുത്തിയൊഴുകി. അയാൾ തന്റെ പാതി നാക്ക് പുറത്തേക്ക് തുപ്പിയിട്ടു. ബുയോണിലെ ഡ്യൂക്കിന്റെ രക്തം ഉണങ്ങിയ തറ വീണ്ടും നനഞ്ഞു. ആളുകൾ കണ്ണുകൾ പൊത്തി. ബുയോണിലെ പ്രഭ്വിയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ കവിളിലൂടെ കണ്ണുനീർ ചാലിട്ടു.

പരിചാരികയായ ആ കുറിയ സ്ത്രീയുടെ ചുണ്ടിൽ പഴയ അസാധാരണ ചിരി പരന്നു.

ബാർ ലെ ദുക്കിലെ പ്രഭ്വി തന്റെ കണ്ണുകളിലേക്ക് ഊർന്ന് വീണ മുടിയിഴകൾ വിരലുകൾ  കൊണ്ട്  മാടിയൊതുക്കി,  ബുയോണിലെ ഡ്യൂക്കും വൂസ്സിയെയിലെ കൗണ്ടുമായുള്ള സംസാരങ്ങൾ നോക്കിക്കൊണ്ട്‌,  തന്റെ അതേ ഇരിപ്പിടത്തിലിരുന്ന വാൽമിയിലെ പ്രഭ്വിയോട് പറഞ്ഞു.

"ബുയോണിൽ ഇപ്പോഴൊരു ചൊല്ല് പരക്കുന്നുണ്ട്. അവിടുത്തെ ഡ്യൂക്കിന് ആ പ്രദേശത്തുള്ള എല്ലാ സ്വർണ്ണ തലമുടിക്കാരന്മാരുടേയും എവിടെയൊക്കെ തവിട്ട് മറുകുകളുണ്ടെന്നു കൃത്യമായിട്ട് അറിയാമെന്ന്."

അപ്പോഴേക്കും കൗണ്ടിന്റെ സമീപത്തേക്ക് മെലിഞ്ഞ ഒരു സ്ത്രീ നടന്നു വന്നു. അവൾ അയാളുടെ അരയിൽ കൈകൾ ചുറ്റി. ഡ്യൂക്കിനോട് പിരിഞ്ഞു അവർ ഹാളിന്റെ മധ്യഭാഗത്തേക്ക് നടന്നു. അവിടമാകെ നിറഞ്ഞു കേട്ടുകൊണ്ടിരുന്ന സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യാൻ തുടങ്ങി.

ഇത് കണ്ട വാൽമിയിലെ പ്രഭ്വി അവരോടു  അടുത്തിരുന്നു കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

"അവൾക്ക് കണ്ണിന് നല്ല കാഴ്ചയുണ്ട്"

അവരിരുവരും ഒരുമിച്ച് മുഖം പൊത്തി ചിരിച്ചു. ഒരു കുറിയ പരിചാരിക അവരുടെ മുന്നില് മദ്യഗ്ലാസ്സുകളുമായെത്തി. അവളവരെ ഒരസാധാരണ നോട്ടം നോക്കി. പ്രഭ്വികൾ വേണ്ട എന്ന് ആംഗ്യം കാട്ടി. അവൾ മറ്റുള്ളവരുടെയടുത്തേക്ക് നീങ്ങി.

കൊത്തുപണികൾ നിറഞ്ഞ തടിമേശമേൽ ചാരി നിന്നിരുന്ന ബുയോണിലെ പ്രഭ്വിയുടെ അടുത്തേക്ക് പരിചാരികയെത്തി. അതേ നോട്ടം; പിന്നെ പതുക്കെ പറഞ്ഞു.

"ബുയോണിലെ ചൊല്ല് അവർ പറഞ്ഞു ചിരിക്കുന്നു"

മേശമേൽ ഗ്ലാസ് വച്ചിട്ട് അവൾ കടന്നു പോയി. പിയാനോല ഇരുട്ടിൽ ഒന്ന് മുറുകി. പ്രഭ്വിയുടെ മങ്ങിയ കണ്ണുകളിൽ മെഴുക് വെളിച്ചം ഉരുക്കിയൊഴിച്ചു. അവൾ ചുമരിനോട് ചാരി നിന്ന് കൊണ്ട് താഴികക്കുടത്തിലേക്ക് മുഖമുയർത്തി. ചിന്തകളിൽ പുരന്ദരൻ. അവളുടെയുള്ളിൽ അനേകം ബിർച്ച് മരങ്ങൾ മുറിഞ്ഞു വീണുകൊണ്ടിരുന്നു. അടിവസ്ത്രങ്ങൾ നനയുന്നത് അവളറിഞ്ഞു.

അതു വരെ അവിടെയെങ്ങും വന്നിട്ടില്ലാത്ത ഒരാൾ ഹാളിലെ അന്ധകാരത്തിൽ നിന്നും കടന്നു വന്ന് (മേൽനോട്ടക്കാരൻ ആയിരിക്കണം) ആദ്യ പടിയിൽ കയറി നിന്ന് കൊണ്ട് നിർവികാരമായി എല്ലാവരെയും സ്വാഗതം ചെയ്തു.

"ക്ഷണിക്കപ്പെട്ട ഇവിടെ വന്നെത്തിയ എല്ലാ അതിഥികൾക്കും നന്ദി. ലൊറാൻ ഡ്യൂക്ക് ഏതാനും സമയത്തിനകം ഈ കൊട്ടാരത്തിൽ എത്തിച്ചേരും. ശേഷം വിരുന്നാരംഭിക്കുന്നതാണ്."

-നിശബ്ദത-

"ഞാൻ കുമാരിയെ ക്ഷണിക്കുന്നു"

അയാൾ പടിയിൽ നിന്നും ഇറങ്ങി ഒരു സിംഹരൂപത്തിനോട് ചേർന്ന് നിന്ന് ഇരുട്ടിലേക്ക് നോക്കി കൈകൾ നീട്ടി വളരെ വിനയത്തോടെ അഹല്യയെ ആ മുറിയിലേക്ക് ക്ഷണിച്ചു.

കൊട്ടാരത്തിന് ചുറ്റും പുറത്ത് പലയിടങ്ങളിലായി ഒരേ വസ്ത്രങ്ങൾ  ധരിച്ച നാലാളുകൾ. ശരീരം മുഴുവൻ കറുത്ത കുപ്പായമിട്ട് മൂടി അതിനു മുകളിലൂടെ വെളുത്ത കയറുകൾ വരിഞ്ഞ് കെട്ടിയിരിക്കുന്നു. കറുത്ത തുണി കൊണ്ട് പകുതി മറച്ച എല്ലാ മുഖങ്ങളിലും ഒരേ പോലെ വളർത്തിയെടുത്ത ഗൊയട്ടീ മീശകൾ. പുറത്തെ ഇരുട്ടിൽ അവർ മറഞ്ഞു നിന്നു.

ഉള്ളിലെ ഇരുട്ടിൽ എവിടെയോ ഒരു കാലനക്കം. അതടുത്തടുത്തു വന്നുകൊണ്ടിരുന്നു. വെളിച്ചത്തിലേക്ക് ഒരു നീല വെൽവെറ്റ് തുണിയുടെ തുണ്ട് വന്നു വീണു. അതിനടിയിൽ വെളുത്ത കാൽപ്പാദങ്ങൾ അവൾ കാഴ്ച്ചയുടെ വെട്ടത്തിലേക്ക് നടന്നു കയറി. അഹല്യ നീല വെൽവെറ്റ് ബോൾ ഗൗണിൽ അതീവ സുന്ദരിയായി കാണപ്പെട്ടു. ആണുങ്ങൾ കാമാതുരരായി, അതിലുമധികം അസൂയാലുക്കളായി അവരുടെ പത്നിമാർ. അവൾ ചിരിച്ചു കൊണ്ട് പടികൾക്ക് മുകളിൽ കയറിനിന്നുകൊണ്ട് വന്നവരെ അഭിസംബോധന ചെയ്തു.

"ഞാൻ..."

പെട്ടെന്ന് ഒരു ശബ്ദത്തോടെ മുൻവാതിൽ തുറക്കപ്പെട്ടു. നിഴലിൽ മുങ്ങി ഒരു മനുഷ്യരൂപം, എല്ലാവരുടെയും അഹല്യയടക്കം, കണ്ണുകൾ അങ്ങോട്ട്‌ തിരിഞ്ഞു.

അഹല്യയുടെ അധരങ്ങൾ വിറച്ചു. കണ്ണുകൾ വിടർന്നു.

"ഡ്യൂക്ക്...!!!"

കാട്ടിൽ നിന്നിരുന്ന രൂപങ്ങൾക്ക് അനക്കം വച്ചു. അവർ മാളികയ്ക്ക് നേരെ നടന്നടുത്തു. ചുവരുകളിലൂടെ കൊട്ടാരത്തിന് മുകളിലേക്ക് പിടിച്ചു കയറാൻ തുടങ്ങി.

അവൻ നടന്ന് അവളുടെയടുത്തെത്തി. അടുത്ത് നിന്ന പ്രഭുക്കന്മാരും ഭാര്യമാരും പരിചാരികമാരും തല കുനിച്ചു വന്ദിച്ചു. അവൻ മാർബിൾ തറയിൽ മുട്ടുകുത്തി അവളുടെ കയ്യ്കളെടുത്ത് ചുംബിച്ചു. അവളേതോ ഇന്ദ്രജാലത്തിൽ പെട്ടത് പോലെ കിടുങ്ങി നിന്നു. പെട്ടെന്ന് ബുയോണിലെ ഡ്യൂക്കിന്റെ പുരികങ്ങൾ ചുളിഞ്ഞു.

അഹല്യ അവനോട് ചേർന്ന് നിന്നു. അവന്റെ ശരീരത്തില നിന്നും ബുയോണിലെ ഡ്യൂക്കിന്റെ രക്തം അവൾ തുടച്ചെടുത്തു. അവൾ അവന്റെ പച്ച കണ്ണുകളിലേക്ക് നോക്കിപ്പറഞ്ഞു.
"ഞാൻ മുങ്ങിച്ചാവുകയാണ്...അറിയപ്പെടാത്ത നിന്റെ പ്രണയത്തിന്റെ കയങ്ങൾ എനിക്കായി തുറന്നിടുക. നിന്റെ നീരാളിയെ എനിക്കായി വിട്ടു തരൂ."
അവന്റെ തൊണ്ട വിറച്ചു.
"ഞാൻ ഒരു വഴിപോക്കൻ ...ഒരപരിചിതൻ..എന്റെ സഹയാത്രികർ ഈ കൊട്ടാരത്തിന്റെ പലയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്."
വധൂവരന്മാർ പടിക്കെട്ടുകൾക്ക് മുകളിലെ വെദികയിലെത്തി പരസ്പരം കൈകോർത്തു പിടിച്ചു. സംഗീതം ആനന്ദമയമായി.എല്ലാവരും സന്തോഷത്താൽ മതിമറന്ന് നൃത്തത്തിലും സംഗീതത്തിലും ഉമ്മകളിലും മുഴുകി.

പുരന്ദരൻ എന്തൊക്കെയോ മുരളുന്നുണ്ടായിരുന്നു. പ്രമാണികൾ അയാളിൽ നിന്നും അകന്നു നിന്നു. അറപ്പ് പുരണ്ട ഭാവങ്ങൾ. അഹല്യയുടെ ശബ്ദം.

"വിരുന്ന് ആരംഭിക്കാൻ പോകുകയാണ്."

അവർ കയ്യടിച്ച് സ്തുതി പാടി. അവൾ വാളെടുത്ത് അപരിചിതന്റെ നേരെ നീട്ടി. അത് സ്വീകരിച്ചു കൊണ്ട് അയാൾ താഴേക്ക് ഇറങ്ങിച്ചെന്നു. ആൾക്കൂട്ടം ചിരിച്ചു കൊണ്ട് ആർപ്പ് വിളിച്ചു.

"അവനെ കൊല്ലൂ..."

തന്റെ കണ്ണുകളിലേക്ക് ഇരുട്ട് പടരുന്നതായി ബുയോണിലെ പ്രഭ്വിക്ക് തോന്നി. ദേഷ്യം കൊണ്ട് അവൾ അടിമുടി വിറച്ചു. തന്റെ ഭർത്താവിനെ കൊന്നപ്പോൾ തോന്നാതിരുന്ന വ്യഥയും സഹതാപവും  ആദ്യമായി കാണുന്ന ഈ പുരന്ദരനോട് എന്ത് കൊണ്ട് തോന്നുന്നു എന്നാലോചിച്ച് അവൾ തകർന്നു. പ്രഭുവിന്റെ കഴുത്ത് പിളർത്തിയ ഇവനോട് ഒരു ദേഷ്യവും തോന്നിയിരുന്നില്ല. എന്നാലിപ്പോ  ഉടൽ മുഴുവൻ കലി തുള്ളുന്നു. ചൂടെടുക്കുന്നു. കയ്യിലിരുന്ന ഗ്ലാസ്‌ അവൾ ഞെരിച്ചുടച്ചു.

"ഇനി നിങ്ങൾക്ക് ഭക്ഷിക്കാം"

ഇതും പറഞ്ഞ് അഹല്യയും അപരിചിതനും പുരന്ദരന്റെ ശരീരം കവച്ചു വച്ച് മുൻ വാതിലിനടുത്തേക്ക് നടന്നു. പ്രഭ്വിമാരുടെ വായിൽ നിന്നും വെള്ളമൂറി ചുണ്ടുകൾക്കിടയിലൂടെ ഒഴുകി. അവർ കൊതിയോടെ അവന്റെ ചോരയ്ക്ക് മൂക്ക് കൊടുത്തു. പ്രഭുക്കന്മാരും ഭാര്യമാരും പതുക്കെ ചെന്നായ്ക്കളായി മാറി. നീരിറ്റ് വീഴുന്ന നീളൻ നാക്കുകളുമായി അവർ പുരന്ദരനെ പൊതിഞ്ഞു. പരിചാരിക വീഞ്ഞ് നിറച്ച  ഗ്ലാസ്സ് കയ്യിൽ എടുത്ത് മുറിയുടെ ഒരു ഭാഗത്തിട്ടിരുന്ന കസേരയിൽ ചെന്നിരുന്നു. വീഞ്ഞ് മൊത്തി അവൾ, അവന്റെ ശരീരം കടിച്ചു കീറുന്നത് നോക്കിയിരുന്നു. അന്ധകാരത്തിന്റെ സംഗീതവും കടുപ്പമേറിയ വീഞ്ഞും അവളെ ലഹരി പിടിപ്പിച്ചു. മാംസം പറിച്ചെടുക്കുമ്പോഴും എല്ലുകൾ പൊട്ടിക്കുമ്പോഴുമുള്ള ഒച്ച ചെവിയിൽ വന്ന് വീഴുമ്പോൾ ബുയോണിലെ പ്രഭ്വി ഒരു തീരുമാനത്തിലെത്തിയിരുന്നു.

അവൾക്ക് ചെന്നായ്ക്കളെ മെരുക്കാനുള്ള അപാര കഴിവുണ്ടായിരുന്നു.

കൊട്ടാരത്തിന് പുറത്തെ പുൽത്തകിടിയിൽ അവർ പുണർന്ന് കിടക്കുമ്പോൾ ഉള്ളിൽ അവന്റെ സഹയാത്രികർ ഒന്നൊന്നായി അത്താഴത്തിന് രുചി കൂട്ടുന്ന വിഭവങ്ങളായി മാറുകയായിരുന്നു. ഹാൾ മുഴുവൻ ചോരയും ഇറച്ചിത്തുണ്ടുകളും എല്ലിൻ മുട്ടികളും ചിതറിക്കിടന്നു. ചെന്നായ്ക്കൾ അങ്ങോട്ടുമിങ്ങോട്ടും കഷ്ണങ്ങൾ പിടിച്ചു പറിച്ചു, കോമ്പല്ലുകൾ ഉരസി. പരിചാരിക അപ്പോഴേക്കും തലയ്ക്ക് മത്ത് പിടിച്ച്  ഉച്ചിഷ്ടങ്ങൾക്കിടയിൽക്കിടന്ന്‌ ഉറക്കം പിടിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ആർത്തി മൂത്ത ജന്തുക്കൾ അവളെ വന്ന് മണത്തുകൊണ്ടിരുന്നു പക്ഷെ അതിനുള്ള അനുവാദം പ്രഭ്വി അവർക്ക് നൽകിയിരുന്നില്ല. ചോരയിൽ കുളിച്ചും ഇമ്പമേറിയ ഈണത്തിൽ തെന്നിയും ബുയോണിലെ പ്രഭ്വി സന്തോഷവതിയായി അവിടെ മുഴുവൻ പറന്നു നടന്നു.

ഇരുട്ടിൽ പരസ്പരം മതിമറന്ന് ചുംബിച്ച് കിടന്ന അവരുടെ ചുറ്റും അനേകം കണ്ണുകൾ തിളങ്ങി.
കൊട്ടാരത്തിന് മുന്നിൽ നിന്നുകൊണ്ട്  ഋഷ്യമൂകാചലതിലെ രാജ്ഞി ആ കണ്ണുകൾക്ക് അനുവാദം നൽകി.

നിലവിളികളും മുരൾച്ചകളും നിശബ്ദതയും ഇരുളിലൂടെ പറന്ന് ചെന്ന് ആരും കാണാത്ത പിയാനോലയുടെ ഉദരത്തിൽ അടിഞ്ഞു കൂടി. അടുത്ത വിരുന്നിന് ചെവിയോർത്ത്...
മുനി തന്റെ ദണ്ഡയിൽ നിന്നും പാല് കറന്നു കൊണ്ട് കാത്തിരിപ്പാരംഭിച്ചു.


Monday, May 12, 2014

ഫ്രാൻസെസ്ക

ആ സ്ത്രീ കൃത്യം പതിനൊന്ന് മണിക്ക് പ്രസവിക്കും. പതിനൊന്ന് മണി സമയം എന്നതിനേക്കാൾ പതിനൊന്ന് എന്ന ആ ബിന്ദുവിനാണ് പ്രസക്തി. പതിനൊന്ന് മണിക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കും മറ്റൊരു കാലമില്ല എന്ന തരത്തിലുള്ള  പ്രസക്തി. അതായത് ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നടക്കുന്നത് സമയത്തിന്റെ ഈ ഒരൊറ്റ ബിന്ദുവിലാണ്. അവർ പ്രസവിച്ചത് കൃത്യം പതിനൊന്നു മണിക്ക് തന്നെ പ്രസവിക്കാൻ പോകുന്ന അവരെത്തന്നെ ആയിരുന്നു. രണ്ടാമത് വന്ന സ്ത്രീയുടെ സന്തതി വീണ്ടും അതെ അവസ്ഥയിലുള്ള അവർ തന്നെ. അങ്ങനെ അതൊരു ശൃംഖല നീണ്ടു നീണ്ടു പോകുന്നു. കാലത്തിന്റെ ഒരേയൊരു ക്ഷണത്തിൽ നിന്ന് കൊണ്ട് അത് തിരശ്ചീനമായി പൊട്ടിവിടർന്നു കൊണ്ടിരിക്കുന്നു.

പക്ഷെ തിരശ്ചീനമായി എന്ന് പറയുന്നതിനേക്കാൾ അവനിഷ്ടം ഒരു ചുഴി പോലെ വളഞ്ഞ് എന്നുപയോഗിക്കാനാണ്. ഒരൊച്ചിൻറെ തോടിൻപുറത്ത് നടക്കുന്ന അനന്തമായ ഗർഭമൊചനം.ന്യൂട്ടണെ ഭയങ്കര ഇഷ്ടമായത് കൊണ്ടാണ് ഈ പ്രക്രിയയ്ക്ക് അവൻ ചുഴിയുടെ ആകൃതി കൊടുത്തത്. പക്ഷെ കാൽക്കുലസ്സിലൂടെ ഒടുവിൽ ഉത്തരത്തിലെക്ക് എത്തിച്ചേരുന്ന ആ രീതി ഇവിടെ പ്രയോഗിക്കാൻ അവനിഷ്ടമല്ല. ഇവിടെ ആരും എങ്ങും എത്തിച്ചേരുന്നില്ല ;പുറപ്പെടുന്നുമില്ല. പക്ഷെ മായികമായ ഒരു സഞ്ചാരമുണ്ട് , പഥമുണ്ട്. അവന് ഈ ചിന്ത വളരെ ബോധിച്ചു.

അവനിപ്പോൾ നിൽക്കുന്നത്/ കിടക്കുന്നത് ഒരു വിർച്വൽ പ്രതലത്തിലാണ്. സമയത്തിനെ നിശ്ചലമാക്കി ഞാൻ സൃഷ്ട്ടിച്ചെടുത്തതാണിത്. ഒരു ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്കുള്ള സഞ്ചാരഗതിയിലെ, ഒരു  കാലതലം. അവന്റെ ശരീരത്തിന്റെ ഭൗതികമായ നില കിഴക്ക്-പടിഞ്ഞാറ് എന്ന രീതിയിലാണ്. തല കിഴക്കും കാല് പടിഞ്ഞാറും. അരികിലായി ഇടതുവശം ചേർന്നാണ് റുബിക്ക്സ് ക്യൂബ് മാതിരിയുള്ള ആ കെട്ടിടം സ്ഥിതി ചെയ്യുന്നത്; പല നിറങ്ങളിൽ ഉള്ള ജനാലകൾ. ചില നിലകൾ പകുതി മാത്രമേ പണിതിട്ടുള്ളൂ' ആധുനിക ആർക്കിടെക്റ്റിങ്ങിന്റെ ചില മാറ്റിചവിട്ടലുകൽ. അങ്ങനെ വന്ന വിടവിൽ കുഴലാകൃതിയിലുള്ള കോണ്‍ക്രീറ്റ് തൂണുകൾ കൊണ്ട് താങ്ങ് കൊടുത്തിരിക്കുന്നു. (റുബിക്ക്സ് ഇന്റെ ഒരു പാളിയുടെ പകുതി മുറിച്ചു മാറ്റിയാൽ എങ്ങനെയിരീകും എന്ന് സങ്കൽപ്പിച്ചാൽ ആ കെട്ടിടത്തിന്റെ കൃത്യം ഘടന പിടികിട്ടും ).

അവന്റെ പേര് ബെഞ്ചമിൻ.

പടിഞ്ഞാറ് നിന്നടിക്കുന്ന സൂര്യവെളിച്ചത്തിൽ നിഴലുകൾ പതിപ്പിക്കാൻ ഒരിടമില്ലാതെ അവന്റെ ശരീരവും, ആ കോണ്‍ക്രീറ്റ് തൂണുകളും നിശ്ചലമായി നിലകൊണ്ടു. എന്നാൽ ജനാലചില്ലുകൾ  അയാളുടെ ശരീരത്തിന്റെ ഒരു വശത്തെ പ്രതിബിംബം ചുവന്ന വെളിച്ചത്തിൽ പല നിറങ്ങളിൽ പ്രതിഫലിപ്പിച്ചു.

ഭൂമിയിൽ വീണു കിടക്കുന്ന അയാളുടെ നിഴൽ, തറയിൽ നിന്നും ശരീരത്തിലേക്കുള്ള ഉയരം കുറയും തോറും വളർന്നു വന്നുകൊണ്ടിരുന്നു. അവനിപ്പോൾ തറയിൽ നിന്നും ഏകദേശം പകുതി ഉയരത്തിലാണ്.അവന്റെ കണ്മുന്നിലിപ്പോളുള്ളത് ആ ബഹുനിലകെട്ടിടം ആകാശത്തിലേക്ക് കയറി നിൽക്കുന്ന ദൃശ്യമാണ്. നല്ല കാറ്റുള്ള നേരമായത് കൊണ്ട് മേഘങ്ങളൊന്നുമില്ല, നീല നിറം. കെട്ടിടത്തിന്റെ നിറങ്ങളുള്ള ജനാലകൾ നീല നിറത്തിലേക്ക് തറഞ്ഞു നില്ക്കുന്നതിന്റെ ഒരു ചെറിയ പതിപ്പ് ബെഞ്ചമിന്റെ രണ്ടു കണ്ണുകളിലും തെളിഞ്ഞു നിൽക്കുന്നു. ഈ പെഴ്സ്പെക്റ്റീവ് വ്യൂ അവന്റെ കണ്ണിന്റെ പുറത്തേക്ക് മുഴച്ച് നിൽക്കുന്ന ഭാഗത്തെ അകത്തു നിന്നും തൊട്ടു നിൽക്കുന്നു. (സിറ്റിസൻ കേനിലെ സനാടുവിനെ മഞ്ഞുഗോളത്തിനുള്ളിൽ സങ്കൽപ്പിക്കുക)

ശബ്ദമെന്ന് പറയാൻ ആ പരിസരത്ത് വ്യാപിച്ച് കിടക്കുന്നത് പ്രത്യേകിച്ച് രൂപങ്ങളൊന്നുമില്ലാത്ത കാറ്റിന്റെ ഒച്ച മാത്രമാണ്.

(ഇനി പറയാൻ പോകുന്ന ദൃശ്യങ്ങൾ/ ഇവൾ വരുന്ന എല്ലാ ദൃശ്യങ്ങളും മോണോക്രോം സെപ്പിയായിൽ കാണാൻ ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു )

വയറ്റിൽ അമർത്തിപ്പിടിച്ചു കൊണ്ട് അവൾ ഇടനാഴിയിലൂടെ വേഗം നടക്കുകയാണ്. അവളുടെ മുഖം ഭാഗികമായി  ഒരു തുണി കൊണ്ട് മറച്ചിരുന്നു; ഇടതു ഭാഗത്ത്‌ നിന്നും മുഖത്തിന്റെ വലത്തേക്ക് കോണോടു കോണ്‍. ഇത്ര വലിയൊരു കെട്ടിടത്തിൽ തനിക്കെന്തുകൊണ്ടൊരു ടോയിലെറ്റ് കണ്ടെത്താനകുന്നില്ല എന്നതിലവൾ  അത്ഭുതപ്പെട്ടു. അവളുടെ കൈകൾ മാംസത്തിനുള്ളിലൂടെ പുതഞ്ഞിറങ്ങി അതിനെ തടഞ്ഞു നിർത്തിയിരിക്കുകയാണ്. പക്ഷെ അധികനേരം ഈ വിദ്യ നടപ്പാക്കാനാകില്ല. ശരീരമാകെ വിയർത്തു കുതിർന്നിരിക്കുന്നു. ഒടുവിൽ പതിഞ്ഞ സൂര്യവെളിച്ചത്തിൽ ഇരുട്ട് മൂടിയ ഒരു മൂലയിൽ ഒരു മുറി; ടോയിലെറ്റ്. താൻ പ്രസവിക്കാൻ പോവുകയാണെന്നവൾക്ക് തോന്നി. .അതിന്റെ ഉളുത്ത തടിവാതിൽ ആരോ ഇളക്കി, വീതി കുറഞ്ഞ ഒരു അരിക് ഭിത്തിയോട് ചേർത്തും എതിർ അരികിന്റെ ഒരു മൂല തറയിൽ മുട്ടിച്ചും ഏങ്കോണിച്ച് വച്ചിരിക്കുന്നു. അവളുടെ വഴിക്ക് കുറുകെയാണ് വാതിൽ വച്ചിരിക്കുന്നത്; അവൾ കുനിഞ്ഞ് വാതിലിന്നടിയിലൂടെ അപ്പുറത്തെത്തി. ആ മുറിക്ക്  പുറത്താകെ ചൂണ്ടുവിരലിനോളം പൊക്കത്തിൽ പുല്ലുകൾ വളർന്നു നിൽക്കുന്നു. അഴുക്ക് വെള്ളം അവിടമാകെ തലം കെട്ടി കിടക്കുന്നു. പുല്ലിനെ ചവിട്ടിമെതിച്ച്‌ ജലമിളക്കി അവൾ അകത്തേയ്ക്ക് കയറി ഫ്രോക്കുയർത്തി കുന്തിച്ചിരുന്നു.

അവളുടെ പേര് ചാരുലത.

നനഞ്ഞൊലിച്ചു കൊണ്ടിരിക്കുന്ന നാല് ചുവരുകൾ. അതിന്റെ വാൾ പേപ്പറുകൾ വലിച്ചു കീറി ഇളക്കി താഴെയിട്ടിരിക്കുന്നു . പായലുകൾ, പച്ച നിറത്തിലുള്ള ചെറു ചെടികൾ ഇവയൊക്കെ അവിടമാകെ പറ്റിപ്പിടിച്ചു നില്ക്കുന്നു. ചുവരുകളിൽ ഇവയ്ക്കു മുകളിലൂടെ നിശ്ചലമെന്നോണം തെന്നിനീങ്ങുന്ന ഒച്ചുകൾ ; വലിയ കറുത്ത കൊഴുത്ത ഒച്ചുകൾ. അവ ഇടയ്ക്ക് അടർന്ന് താഴെ തലം കെട്ടി നിൽക്കുന്ന വെള്ളത്തിലേക്ക്, പുല്ലിന്റെ പുറത്തേക്ക് വീഴുന്നുണ്ട്. സൂക്ഷിച്ചു നോക്കിയാൽ തറയിൽ സ്വന്തം തോടിന് മേൽ  മലർന്നു  കിടക്കുന്ന അവറ്റകളുടെ പള്ള ഭാഗത്തെ വെളുത്ത മാംസത്തിൽ അനേകം മടക്കുകൾ. മുറിക്കു പുറത്തടിക്കുന്ന സൂര്യവെളിച്ചം മുറിക്കുള്ളിൽ വാതിലിനോട് ചേർന്ന് കിടക്കുന്ന ഭാഗത്ത്‌, അവൾക്ക് മുന്നിലായി വെട്ടത്തിന്റെ ഒരു ചതുരം സൃഷ്ട്ടിച്ചിരിക്കുന്നു. അവളതിനു പുറത്താണിരിക്കുന്നത്. ഒച്ചുകൾ അടർന്നു ആ ചതുരത്തിനുള്ളിൽ വീഴുമ്പോൾ ജലം തിളങ്ങി ഓളം തള്ളുന്നു. തലയ്ക്കു മുകളിൽ പൊട്ടിയടർന്ന അടുത്ത നിലയുടെ തറ. അവയും ചോരുന്നുണ്ട്.ഈ മേൽക്കൂര കൃത്യമായി ചുവരുകളോട് ചെറുത്‌ വച്ചിട്ടില്ല. അങ്ങനെ വന്ന നാല് വിടവുകളിലൂടെയാണ് ഈ ജലം ഒലിച്ചിറങ്ങുന്നത്. ജലത്തിലൂടെ എന്തിന്റെയോ നിഴൽ പുല്ലിനും ഒച്ചുകൾക്കും പുറത്തുകൂടി പറന്നു പോയി. അവളുടെ ശ്വാസം മഞ്ഞായി മാറിക്കൊണ്ടിരുന്നു.

ഒച്ചുകൾ അടർന്നു താഴെ വെള്ളത്തിൽ വീഴുമ്പോഴുണ്ടാകുന്ന ഒച്ചയല്ലാണ്ട് കെട്ടിടത്തിനുള്ളിൽ നിശബ്ദതയാണ്. എന്നാൽ പുറത്ത് നഗരത്തിന്റേതായ എല്ലാ കോലാഹലങ്ങളും കേൾക്കാം. ഏതോ ഒരു വണ്ടി നീട്ടി ബ്രെക്കിട്ടിരിക്കുന്നു. പരുന്ത് കരയുന്ന ശബ്ദം. എല്ലാറ്റിനും മുകളിൽ  അവളുടെ മുരൾച്ചകൾ ഉയർന്നു നിൽക്കുന്നു.

(ഈ ദൃശ്യം മുറിക്കുള്ളിലായത് കൊണ്ട് നിഴലുകളും വസ്തുക്കളും തമ്മിലുള്ള ഇടകലർന്ന അവസ്ഥയ്ക്ക് ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ആയിരിക്കും നല്ലത്.)

ബെഞ്ചമിനിപ്പോൾ അടുത്ത നിലയിലേക്കുള്ള പടികൾ കയറുകയാണ്. ആരോടോ മൊബൈൽ ഫോണിൽ അവൻ സംസാരിക്കുന്നുണ്ട്. പടിക്കെട്ടിന്റെ ഏകദേശം പകുതിയിലാണ് അവനിപ്പോൾ നിൽക്കുന്നത്. പത്തു പടികൾ കൂടി കഴിഞ്ഞാൽ അവ അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞു ഒരു ത്രികോണാകൃതിയിൽ മുകളിലേക്ക് കയറിപോകുന്നു.വലതു ഭാഗത്ത്‌ തന്നെയുള്ള ജനലഴികൾക്കിടയിലൂടെ വരുന്ന വെയിൽ അവന്റെ ഷർട്ടും പാന്റ്സുമിട്ട രൂപത്തിന് സമമായ നിഴൽ ഭിത്തിയിൽ പതിപ്പിക്കുന്നു. പക്ഷെ അടുത്ത പടിയിൽ കാൽ വച്ചാൽ ചുവരിൽ  ജനലഴികൾ മാത്രമാകും. പടവുകളുടെ ദീർഘ ചതുരങ്ങൾ പക്ഷെ നിഴലുകളിൽ ത്രികോണങ്ങൾ ആയി മാറുന്നു. മൊബൈലിന്റെ കൂർത്ത അരികുകൾ വെയിലിൽ തിളങ്ങി നില്ക്കുന്നു. പടികൾ തിരിയുന്ന ആ മൂലയിൽ ഒരു ചതുര പ്രിസം വെള്ളത്തുണി കൊണ്ട് മറച്ചിരിക്കുന്നു.

..."ഒരിറ്റാലിയൻ പാഠ പുസ്തകത്തിൽ അവർ അവരുടെ ഫോട്ടോഗ്രാഫ്സ് ഒട്ടിച്ചു വച്ചിരിക്കുകയാണ്. മാരക കക്ഷിയാണവർ..."

"അല്ലെടാ , ഏതോ ഒരു ജ്യോമെട്ട്രി പുസ്തകമാണത്""ഇവിടെ എന്തോ റേഞ്ചിന് പ്രശ്നമുണ്ട്. ഒരു രണ്ടു മിനിട്ട് ഇപ്പൊ മുകളിലെത്തും."

(മോണോക്രോം സെപിയ)

ഒരു ഈൽ മത്സ്യം മൂലയ്ക്കിരുന്ന് അവളെത്തന്നെ സൂക്ഷിച്ച് നോക്കുകയാണ്. വയറ്റിൽ നിന്നും ഭാരമിറക്കിയതിന്റെ സുഖത്തിലവൾ കണ്ണടച്ചിരിക്കുകയായിരുന്നു. പിരിമുറുക്കങ്ങൾ അയഞ്ഞപ്പോഴാണ്‌ ആ മുറിയുടെ അവസ്ഥ അവളെ ഭയപ്പെടുത്താൻ തുടങ്ങിയത്. ആകെ ഒരിരുണ്ട അന്തരീക്ഷം. പുറത്തെ ഉച്ചവെളിച്ചമൊന്നും ഇവിടെ എത്തുന്നില്ല .അതവിടിരുന്നു അവളെത്തന്നെ ശ്രദ്ധിക്കുന്നു; അവളുടെ കാലുകൾക്കിടയിലേക്ക്. ശബ്ദമുണ്ടാക്കിയാൽ അതിളകി അടുത്തേക്ക് വരുമോ എന്ന പേടി അവളെ അങ്ങനെതന്നെ അവിടെ പിടിച്ചിരുതിച്ചു. അവളുടെ കാലു തട്ടിയിളകിയ ഓളം അതിനെ ഒന്നനക്കി. അവൾ പേടിച്ചു, വീണ്ടും വിയർത്തു തുടങ്ങി,  മുഖം മറച്ചിരുന്ന തുണി നനഞ്ഞു. രണ്ടും കൽപ്പിച്ച് അവളെണീറ്റു. വെള്ളം ചെറു തിരകളായി നാല് വശത്തേക്കും പാഞ്ഞു. നനഞ്ഞ ചുവരുകളെ പിന്നേം നനച്ചു. അതവിടെ നിന്നും അവളുടെയടുത്തേക്ക് ഇഴഞ്ഞു വന്നു.

ബെഞ്ചമിൻ കൈയ്യിലുള്ള വറുത്ത കടല വായിലേക്കിട്ടു കൊണ്ട്, തന്റെ മുന്നിലുള്ള റുബിക്ക്സ് ക്യൂബ് മാതിരിയുള്ള ഒരു കെട്ടിടത്തിലേക്ക് നടക്കുകയാണ്. സൂര്യൻ ഒരു ചുവന്ന ഗോളമായി അവന്റെ തലയ്ക്ക് പിന്നിൽ നിൽക്കുന്നു. മുന്നിലെ കുറ്റിച്ചെടിയിൽ വീണു കിടക്കുന്ന അവന്റെ നിഴലിനെ പൊടിയിട്ട് മൂടാൻ വീശിയടിക്കുന്ന കാറ്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിഴലിന്റെ ഒരു കൈയിൽ മൊബൈൽ ഫോണ്‍; അത് ചെവിയോട് ചേർത്ത് പിടിച്ചിരിക്കുന്നു. ആ പരിസരത്തെങ്ങും മറ്റു കെട്ടിടങ്ങളൊന്നുമില്ല. ദൂരെ കുറേ രൂപങ്ങൾ അവിടവിടെ ഉയർന്നും മറിഞ്ഞുമൊക്കെ നിൽക്കുന്നു. പല തരത്തിലുള്ള ജ്യാമിതീയ രൂപങ്ങൾ , വലിയ ത്രികോണങ്ങൾ, ചതുരപ്രിസങ്ങൾ, അർദ്ധ  ഗോളങ്ങൾ, ഗോളങ്ങൾ അങ്ങനെ. അവയ്ക്കെല്ലാം തന്നെ ഒറ്റ നിറങ്ങളാണ്. പക്ഷെ പലതിനും പല നിറങ്ങൾ. ബെഞ്ചമിൽ പോകുന്ന കെട്ടിടം മാത്രം പല പല നിറങ്ങൾ പൂശിയിട്ടുള്ളതാണ്.

(ഇനിയുള്ള ദൃശ്യങ്ങൾ സെപ്പിയായിലും നോർമൽ കളറിലും മാറി മാറി വരും, അതനുസരിച്ച് കാണുക )

അതവളുടെയടുത്തേക്ക് ഓളം തള്ളിക്കൊണ്ട് ഇഴഞ്ഞു വന്നു. നേരത്തെ നിഴൽ  വീണ കുറ്റിക്കാടിനു ഇടയിലൂടെ അവന്റെ കാലുകൾ മുന്നോട്ടു നീങ്ങി. 
നിഴൽ അവിടെ നിന്നും എപ്പോഴേ ഓടിപ്പോയിരുന്നു.

---"ഞാനിന്നൊരു ആർട്ടിസ്റ്റിന്റെ ചില വർക്കുകൾ കണ്ടു. അവർ ഒരു ഫോട്ടോഗ്രാഫർ ആണ്"

അവൾ വേഗം അതിരുന്ന മൂലയ്ക്ക് കൊണോട് കോണായ മൂലയിലേക്ക് നീങ്ങി നിന്നു. ഒച്ചുകളെ വകഞ്ഞ് മാറ്റി ഈലിന്റെ വാൽ പിടച്ചു കൊണ്ടിരുന്നു.

---" അവർ ഇരുപത്തി രണ്ടാമത്തെ വയസ്സിൽ വീടിന് മുകളിൽ നിന്നും എടുത്തുചാടി ആത്മഹത്യ ചെയ്തു. സുന്ദരിയായിരുന്നു. ഞാനവർക്ക് അഡിക്റ്റ് ആണോ എന്നൊരു സംശയം"

അവൾ കാലുയർത്തി അതിനെ ആഞ്ഞ് ചവുട്ടി.

--ചിരി
അവൻ മുഖത്തെ ചെറിയ വിയർപ്പുച്ചാൽ തുടച്ചു കളഞ്ഞു.

Sunday, March 2, 2014

Pythagoras Theorem (2014)

Pythagoras Theorem (2014)
(Based on "Pythagoras", a short story,  by Methil Radhakrishnan)
Digital

Thursday, February 27, 2014

Manipulations

Blue- Ray (2014)
Manipulation


Pink Freud (2013)
Manipulation
Weedy Allen (2014)

El Salvador Dali (2014)

Tuesday, February 18, 2014

യോർഗോസ് ലാന്തിമോസ്

ക്യാമറാമാൻ ക്യാമറയോട് ചോദിച്ചു:
"എന്ത് കൊണ്ട്‌ "യോർഗോസ് ലാന്തിമോസ് " എന്ന പേര്?"
"അതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്
--ആദ്യത്തേത്, ഈ കഥ കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് യാതൊരു വഴിക്കും ഈ പേര് വെളിപ്പെടുത്തുന്നില്ല. രണ്ടാമത്തേത് ശുദ്ധസിമ്പോളിക്കായ ഒന്നാണ്. അത്..."
അപ്പോഴേക്കും ക്യാമറ ഔട്ട്‌ ഓഫ്‌ ഫോക്കസായി.

ഈ കെട്ടിടത്തിൽ വാതിലുകളും ചുവരുകളും നിലകളുമില്ല.

കോണിപ്പടിയിലെ മനുഷ്യൻ

ഇപ്പോൾ നിങ്ങൾ സ്ക്രീനിൽ കാണുന്ന കെട്ടിടം ഒരു ത്രികോണ പ്രിസമാണ്.മൂന്ന് വശങ്ങളും ചില്ലിനാൽ ചുറ്റപ്പെട്ട കുത്തനെ നിൽക്കുന്ന ഒരു ഘടന. അതിനുള്ളിലെ ഏറ്റവും ഉയരത്തിലുള്ള ഏതോ ഒരു നിലയിൽ, ഏതോ ഒരു വാതിലിനു മുന്നിൽ അയാൾ നിൽക്കുന്നു. അയാൾ വാച്ചിലേക്ക് നോക്കി; സമയം 6.18 AM .താക്കോൽ പാന്റ്സിന്റെ കീശയിലേക്കിട്ട് അയാൾ കോണിപ്പടിയിലേക്ക് നടന്നു. ബൂട്ട്സിന്റെ ഒച്ച അവിടമാകെ ഉയർന്നു. അതോടൊപ്പം തന്നെ പ്രിസത്തിന്റെ ചുവട്ടിൽ  നിന്നും ഒരു ഡീസലോട്ടോയുടെ "കട കട" ശബ്ദവും അവിടേക്ക് കയറി വന്നു. ചുറ്റുമുള്ള ചില്ലുകളിൽ തട്ടി ഈ ശബ്ദങ്ങൾ / ശബ്ദം അനേകം നേർവരകളിൽ കുടുങ്ങിക്കിടന്നു. പക്ഷെ അയാൾക്ക് ഓട്ടോയുടെ ശബ്ദം വ്യക്തമായും തിരിച്ചറിയാൻ കഴിഞ്ഞു. കാരണം അനേകം വർഷങ്ങൾക്ക് ശേഷം ഇന്നാണ് അയാൾ തന്റെ ചെവികൾ അക്വേറിയത്തിൽ നിന്നുമെടുത്ത്  യഥാസ്ഥാനത്ത് വച്ചത്. അയാൾ വേഗത്തിൽ പടികളിറങ്ങാൻ തുടങ്ങി. അതിവേഗം അയാളിറങ്ങിക്കൊണ്ടിരുന്നു. ശബ്ദങ്ങൾ കൂടുതൽ കൂടുതൽ കുരുങ്ങിക്കൊണ്ടിരുന്നു. ഇതേ സമയം തന്നെ പ്രിസത്തിന്റെ ചുവട്ടില്ൽ നിന്നും ഒരു ക്യാമറ മുകളിലേക്ക് പടികൾ കയറാൻ തുടങ്ങിയിരുന്നു. പ്രിസത്തിന്റെ മൂന്ന് വശങ്ങളും മൂന്ന് "ഒറ്റ" ചില്ലുപാളികൾ കൊണ്ടുണ്ടാക്കിയത് കാരണം നിലകൾ മാറുന്നത് ക്യാമറയിൽ നോക്കിയാൽ അറിയാൻ സാധിക്കില്ല. എത്രാമത്തെ നിലയാണെന്നോ എത്രാമത്തെ പടിയാണെന്നോ പറയാൻ സാധ്യമല്ല, ചലനത്തിന്റെ ഒരു ബിന്ദുവിൽ അയാൾ ക്യാമറയ്ക്കുള്ളിൽ അകപ്പെട്ടു. ഈ നിശ്ചലതയിൽ അയാളുടെ ശരീരത്തിൽ സൂര്യന്റെ ആദ്യരശ്മികൾ വന്നു വീണു; ഏഴ് നിറങ്ങളിൽ.
അപ്പോൾ സമയം 6.20 AM. ഏതോ ഒരു തീവണ്ടിയുടെ ശബ്ദം അവിടെയ്ക്ക് ഇരച്ചു കയറി.
ശബ്ദങ്ങളുടെയും വർണങ്ങളുടെയും കുടുക്കിനുള്ളിൽ പെട്ട് അയാൾ ആദ്യം ഏഴായി പിരിഞ്ഞു, പിന്നീട് അനേകം പകർപ്പുകളായി. അനേകം പതിപ്പുകളായി മാറിയ അയാൾ, ഇപ്പോൾ നിൽക്കുന്ന പ്രിസത്തിന് പരിസരങ്ങളിലുള്ള ത്രികോണ പ്രിസങ്ങൾക്കുള്ളിലേക്ക് വെളിച്ചത്തോടൊപ്പം കടന്നു ചെന്ന് ഒന്നായി മാറി. അങ്ങനെ അയാൾ പല പ്രിസങ്ങൾക്കുള്ളിലെ കോണിപ്പടികൾ ഇറങ്ങാൻ തുടങ്ങി. ചുറ്റിലുമുള്ള എല്ലാ കെട്ടിടങ്ങളിൽ കൂടി അയാൾ പടികളിറങ്ങി; പല ദിശകളിലേക്ക്, പല വേഗങ്ങളിൽ.

മുറിക്കുള്ളിലെ മനുഷ്യൻ

തീവണ്ടിയുടെ കഠിന ശബ്ദത്തിൽ, പതിവ് പോലെ അയാൾ  ചെവിയിൽ വിരൽ തിരുകി എഴുന്നേറ്റിരുന്നു.പ്രിസത്തിനുള്ളിൽ അയാൾ താമസിക്കുന്ന കുഞ്ഞ്മുറിയിലെ ചില്ലുകൾക്ക്  പച്ച നിറമായിരുന്നു. അയാൾ എഴുന്നേറ്റിരുന്നപ്പോൾ വർഷങ്ങളായി മാറ്റിയിട്ടില്ലാത്ത മെത്തയുടെ പ്ലാസ്റ്റിക്ക് കവർ കലമ്പി. അയാളുടെ സംശയം എല്ലാ ദിശകളിലേക്കും വ്യാപിക്കുന്നുണ്ടെങ്കിലും പ്രിസത്തിനുള്ളിലെ പ്രകാശത്തിന്റെ സഞ്ചാരം ഒരൊറ്റ ദിശയിലേക്ക് മാത്രമാണ്. അല്പം വിടർന്ന് ഒരു തിരശ്ചീന രീതിയിൽ. താൻ കേട്ട ഒച്ചകൾ സ്വപ്നത്തിലാണോ യാഥാർഥ്യത്തിലാണോ എന്നറിയാതെ പകച്ചിരിക്കെ അയാളുടെ മുറിയിലേക്ക് പ്രകാശം കടന്നുവരാനാരംഭിച്ചു. അയാളുടെ കണ്മുന്നിലൂടെ കോണിപ്പടിയിലെ മനുഷ്യന്റെ  പകർപ്പുകൾ ഒഴുകിത്തുടങ്ങി; പക്ഷെ വളരെ അടുപ്പിച്ചടുപ്പിച്ചായിരുന്നു അവർ ക്രമീകരിക്കപ്പെട്ടിരുന്നത്.എല്ലാം ഒരാള് തന്നെ. പ്രിസത്തിനു പുറത്തേക്കുള്ള ചില്ല്ചുവരിലൂടെ അവർ കടന്നു പോകുന്നത് അയാൾ തന്റെ കട്ടിലിലിരുന്നു കൊണ്ട് നോക്കി. തൊട്ടടുത്തുണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ ചുടുകട്ട ചുവരുകളിലും (ആ പ്രദേശത്തെ ഒരേയൊരു ചുടുകട്ട കെട്ടിടമാണ് അത്) അന്തരീക്ഷത്തിലെ പൊടിക്കട്ടകളിലും ആ രൂപങ്ങൾ ചെന്ന് പതിഞ്ഞു. മുറിക്കുള്ളിലിരുന്നു കൊണ്ട് അയാളാ ദൃശ്യം അവിശ്വസനീയതയോടെ കണ്ടു. അയാൾ പറഞ്ഞു:

"മാഗ്രിറ്റയുടെ ഗൊൽകോണ്ട മാതിരി ..."

ബാക്കിയുള്ള രൂപങ്ങൾ പരിസരങ്ങളിലുള്ള ത്രികോണ പ്രിസങ്ങൾക്കുള്ളിലേക്ക് കയറിപ്പോയി.
താൻ ഉറങ്ങി എഴുന്നേറ്റത് സ്വപ്നത്തിലെക്കാണെന്ന് അയാൾ തെറ്റിദ്ധരിച്ചു. പ്ലാസ്റ്റിക്ക് കവറിട്ട മെത്തയിലേക്ക് അയാൾ മലർന്നു കിടന്ന് കണ്ണുകൾ അമർത്തിത്തിരുമി, ശേഷം ഇറുക്കിയടച്ചു. ഇതിനിടയിൽ അയാളുടെ കൈ തട്ടി എന്തോ ഒന്ന് അയാളുടെ തലയോടു ചേർന്ന് താഴെ തറയിലേക്ക് വീണു. അയാളുടെ കണ്ണുകൾ മേൽച്ചുവരിൽ തൂങ്ങി താഴേക്ക് നോക്കി. ഒരൊറ്റ ദിശയിൽ,ഒരൊറ്റ വേഗതയിൽ...

പ്രിസത്തിന് പുറത്തെ മനുഷ്യൻ

ഒട്ടോയുടെയും തീവണ്ടിയുടെ കഠിന ശബ്ദത്തിൽ അയാൾ  ചെവിയിൽ വിരൽ തിരുകി നിവർന്നിരുന്നു.അയാളുടെ ഓട്ടോയ്ക്ക് അകത്ത് പച്ച നിറവും പുറത്ത് നീല നിറവുമായിരുന്നു. അയാൾ നിവർന്നിരുന്നപ്പോൾ വർഷങ്ങളായി മാറ്റിയിട്ടില്ലാത്ത സീറ്റിലെ പ്ലാസ്റ്റിക്ക് കവർ കലമ്പി.വണ്ടികളുടെ ശബ്ദം എല്ലാ ദിശകളിലേക്കും വ്യാപിക്കുന്നുണ്ടെങ്കിലും പ്രിസത്തിന്റെ ചുവട്ടില നിന്നുള്ള അയാളുടെ നോട്ടം ഒരൊറ്റ ദിശയിലേക്ക് മാത്രമാണ്. അല്പം തല ഉയർത്തി ഒരു കോണീയ രീതിയിൽ. കാരണം അയാൾ കോണിയിറങ്ങുന്ന ആളിനെ കാത്ത് നിൽക്കുകയാണ്. വിജനമായ റോഡ്‌. നിശ്ചലമായ പ്രിസങ്ങൾ / കെട്ടിടങ്ങൾ.
പ്രിസത്തിനു പുറത്തുള്ള കെട്ടിടത്തിന്റെ ചുവരിൽ എന്താണ് നടക്കുന്നത് എന്നയാൾ തന്റെ ഓട്ടോയിലിരുന്നു കൊണ്ട് നോക്കി. തൊട്ടടുത്തുണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ ചുടുകട്ട ചുവരുകളിലും (ആ പ്രദേശത്തെ ഒരേയൊരു ചുടുകട്ട കെട്ടിടമാണ് അത്) അന്തരീക്ഷത്തിലെ പൊടിക്കട്ടകളിലും അയാളുടെ  രൂപങ്ങൾ ചെന്ന് പതിഞ്ഞു കിടക്കുന്നു. ഓട്ടോയ്ക്കുള്ളിലിരുന്നു കൊണ്ട് അയാളാ ദൃശ്യം ഒട്ടും പകച്ചിലില്ലാതെ കണ്ടു. അയാൾ പറഞ്ഞു:

"ഒരു ഓട്ടോ സ്റ്റാന്റ് മാതിരി..."

ബാക്കിയുള്ള രൂപങ്ങൾ പരിസരങ്ങളിലുള്ള ത്രികോണ പ്രിസങ്ങൾക്കുള്ളിലേക്ക് കയറിപ്പോയി.
താനിരിക്കുന്നത് സ്വപ്നത്തിലല്ല എന്നയാൾക്ക് ഉറപ്പുണ്ടായിരുന്നു. പ്ലാസ്റ്റിക്ക് കവറിട്ട സീറ്റിലേക്ക് അയാൾ നിവർന്നിരുന്ന് കണ്ണുകൾ അമർത്തിത്തിരുമി, ശേഷംവണ്ടി സ്റ്റാർട്ട് ചെയ്തു. പക്ഷെ ഏത് കെട്ടിടത്തിന് മുന്നിലേക്കാണ്‌ താൻ എത്തേണ്ടത് എന്ന സംശയത്തിന് മുന്നിൽ അയാൾ പകച്ചു നിന്നു. ഏത് ദിശയിലേക്ക് എത്ര വേഗത്തിൽ...