Friday, September 5, 2014

സംഗീതവും ചില കൊലപാതകങ്ങളും.

 വെളിച്ചം നിഴലുകളായി വേഷം മാറിയാണ് ആ കാട്ടിനുള്ളിൽ  കടന്നിരുന്നത്. കാടത് മനസ്സിലാക്കുകയും ഒരിക്കലും രക്ഷപെടാനാകാത്ത വിധം അവയെ തന്റെ രഹസ്യ ഇടങ്ങളിൽ എക്കാലത്തേക്കും തടവിലിടുകയും ചെയ്തിരുന്നു. ഇത് കാലാകാലങ്ങളായി അതിനുള്ളിൽ സംഭവിച്ചു കൊണ്ടിരുന്നു.

അവർ അഞ്ച് പേരുണ്ടായിരുന്നു. സദാ സമയവും ഇരുട്ട് മൂടിക്കിടന്നിരുന്ന വനത്തിൽ ഇപ്പോക്കഴിഞ്ഞ നിമിഷം വരെ അവർ അഞ്ച് പേരേ ഉണ്ടായിരുന്നൊള്ളൂ. വളരെ പെട്ടെന്നായിരുന്നു അവർ ഒരു മുനിയെ മുന്നിൽ കണ്ടത്. അയാൾ തന്റെ ദണ്ഡയിൽ നിന്നും പാല് കറന്ന് കമണ്ഡലുവിലേക്ക് ഒഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.

- "ഇവിടെ എവിടെയാണ് ഋഷ്യമൂകാചലം? ആർദേൻ വനത്തിലാണെന്ന് കേട്ടു." - അഞ്ചിലൊരുവൻ മുനിയോട്  ചോദിച്ചു.

മുനി മുഖമുയർത്തി നോക്കി; ഒന്ന് സംശയിച്ചു.
- "അതെ ഈ കാട്ടിൽ  തന്നെയാണത്. പക്ഷെ ബാലിയും സുഗ്രീവനുമൊക്കെ മരിച്ചിട്ട് വർഷമൊത്തിരിയായല്ലോ. മാത്രമല്ല അതിർത്തി യുദ്ധങ്ങളും ഫ്രാൻസിന്റെ വീഴ്ച്ചയുമൊക്കെ വരാനിരിക്കുന്നതല്ലേയുള്ളൂ, പിന്നാരെ കാണാനാണ്... എന്ത് കാണാനാണ്?"

- " അവിടെയൊരു പഴയ കൊട്ടാരത്തിൽ  റുത്തേൽ  പ്രഭുകുമാരിയുടെ വിവാഹ വിരുന്ന് നടക്കുന്നുണ്ടല്ലോ, അങ്ങോട്ടേയ്ക്കാണ്"

"ഓഹ്...അത് ശരി ...നേരെ നടന്നോളൂ. ഈ കാട്ടിലെ എതിർ അതിർത്തികളിൽ നില്ക്കുന്ന രണ്ട് ബിർച്ച് മരങ്ങളുടെ നിഴലുകൾ പരസ്പരം കോർക്കുമ്പോൾ നിങ്ങളാ കോട്ടയുടെ പൂമുഖത്തെത്തും"

അവർ അഞ്ച് പേർ നിരനിരയായി ഒരു പലക കണക്കെ മുനിക്ക് മുകളിലൂടെ ഉരുണ്ടു പോയി. മുനി എഴുന്നേറ്റ് പുഞ്ചിരിച്ചു കൊണ്ട് എതിർ ദിശയിലേക്കും നടന്നു. അദേഹത്തിന്റെ ചുവടുകൾക്കിടയിൽ രൂപപ്പെട്ട കോണളവിനുള്ളിൽ കുടുങ്ങിപ്പോയ ഒരു തെരട്ടയുടെ കണ്ണുകളിൽ ഋഷ്യമൂകാചലം അന്ധതയായി പരിണമിച്ചു .

പെട്ടെന്ന് ബുയോണിലെ ഡ്യൂക്കിന്റെ പുരികങ്ങൾ ചുളിഞ്ഞു. അയാളുടെ പേശികളിൽ അവിശ്വസനീയത ബലം പിടിച്ചു. അയാൾ അവിടെ കൂടിനിന്ന ബാക്കിയുള്ളവരുടെ മുഖത്തേക്ക് നോക്കി. ആരും അനങ്ങുന്നില്ല.എല്ലാവരും എന്തിലോ മുഴുകി നിൽക്കുകയാണ്. അയാളലറി.

"ഏയ്...എന്താണിത്...!!! ഇത് ലൊറനിലെ പ്രഭുകുമാരാൻ, പുരന്ദരനല്ല...!!! അഹല്യേ ...റുത്തേലിലെ സുന്ദരിയും വിവേകമതിയുമായ കുമാരി, നിനക്കെന്താണ് സംഭവിച്ചത്...!!! നിന്റെ കണ്ണുകൾ തുറന്നു നോക്കൂ...നീ കാത്തിരുന്ന വരനല്ല ഇത്...!!!"

അയാൾ ചുരുണ്ട കറുത്ത മുടിയുള്ള യുവാവിന്റെ നേരെ ആക്രോശിച്ചു.

" അഹങ്കാരി...കുമാരിയുടെ കൈകൾ വിടൂ...നീ ആരാണ്?"

യുവാവ് വലത്തേക്ക് തിരിഞ്ഞ് മദ്ധ്യവയസ്കനായ അയാളെ നോക്കി. അവന്റെ ചുണ്ടിൽ ചുവന്ന വീഞ്ഞിന്റെ മണമുള്ള ചിരി. ഡ്യൂക്കിന്റെ വീർത്ത മുഖം ഒന്നു കൂടി ചുവന്നു. അവിടെ നിന്നിരുന്ന നാല് പ്രഭുക്കന്മാരും അവരുടെ ഭാര്യമാരും, ശ്വാസം കഴിക്കാൻ അറിയാതെ കിടുങ്ങി നിൽക്കുകയാണ്. മാർബിൾ തറയിലെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് പിയാനോലയിലെ സംഗീതം ഹാളിന്റെ ഇരുണ്ട ഭാഗത്ത്‌ നിന്നും ഒഴുകിക്കൊണ്ടിരുന്നു.

"ആരാടാ നീ ?" ഡ്യൂക്ക് ദേഷ്യം കൊണ്ട് വിറച്ചു.

പെട്ടെന്ന്  കൊട്ടാരത്തിന്റെ ഭീമൻ താഴികക്കുടത്തിന് താഴെയുള്ള ഒരു നീളൻ ജനാലയുടെ ചില്ലുകൾ പൊട്ടിത്തകർന്ന് ആ ഹാളിനുള്ളിലേക്ക് വീണു. സ്ത്രീകൾ ഭയന്ന് നിലവിളിച്ചു. ജനാലപ്പടിയിൽ ഒരു കറുത്ത രൂപം. അതിന്റെ കൈയ്യിലിരുന്ന മഴു തിളങ്ങി. അടുത്ത നിമിഷം അത് വീശി വന്ന് ബുയോണിലെ ഡ്യൂക്കിന്റെ കഴുത്തിലേക്ക്‌ തറഞ്ഞു കയറി. അടുത്തുണ്ടായിരുന്ന സിംഹത്തിന്റെ വെണ്ണക്കൽ പ്രതിമയിലും പടിക്കെട്ടിലും ചോര ചീറ്റിത്തെറിച്ചു. ഒരവ്യക്ത ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അയാൾ വിറച്ച് വിറച്ച് താഴെ  വീണു. കഴുത്തിൽ നിന്നും രക്തം പുറത്തേയ്ക്ക് തള്ളിയോഴുകി  തറയിൽ പടരുന്നതിനിടയിൽ ഡ്യൂക്ക് നിശ്ചലനായി.

ഉടലും തലയും വേർപെട്ടു. പിടയ്ക്കാനുള്ള ശക്തി അവന്റെ ദേഹത്തിനുണ്ടായിരുന്നില്ല . പുരന്ദരന്റെ ശരീരം കണ്ട പ്രഭുക്കന്മാരും അവരുടെ പത്നിമാരും ആഹ്ലാദം കൊണ്ട് അവനെക്കാൾ ചുവന്നു തുടുത്തു. അപരിചിതൻ തിരിഞ്ഞ് വേദികയിലേക്കുള്ള പടികളിൽ നിൽക്കുന്ന അഹല്യയെ നോക്കി. അവൾ വിജയശ്രീലാളിതയായി പുഞ്ചിരി തൂകി നിൽക്കുന്നു. അവൾ കൈകൾ കൊണ്ട് തന്റെ വെൽവെറ്റ് ബോൾ ഗൗണിന്റെ തുമ്പുയർത്തിപ്പിടിച്ച്  താഴേക്ക് ഓടിച്ചെന്ന് അവനെ ചുറ്റിപ്പുണർന്നു അമർത്തി ചുംബിച്ചു.അവന്റെ കയ്യിൽ നിന്നും വാൾ താഴെ വീണു.

"ഇനി നിങ്ങൾക്ക് ഭക്ഷണം കഴിക്കാം"- അവർ  അതിഥികളോട് ഒരുമിച്ചു പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട അതിഥികൾ മാത്രമേ ഋഷ്യമൂകാചലത്തിലെ കൊട്ടാരത്തിൽ സന്നിഹിതരായിരുന്നൊള്ളൂ. അതു കൊണ്ട് തന്നെ വളരെ പരിമിതമായിരുന്നു അവരുടെ എണ്ണം. നാല്  പ്രഭുക്കന്മാരും അവരുടെ പത്നിമാരും. എല്ലാവരും ഒരേ നിറത്തിലും ശൈലിയിലുമുള്ള വസ്ത്രങ്ങളായിരുന്നു അണിഞ്ഞിരുന്നത്.  ഒരു വമ്പൻ താഴികക്കുടമാണ് വെണ്ണക്കല്ല് പാകിയ വൃത്താകൃതിയിലുള്ള  ആ ഹാളിന്റെ മേൽക്കൂര. എട്ട് അതിഥികളും  അതിനുള്ളിൽ അവിടവിടെയായി ചിതറി നിൽക്കുന്നു.

"സെഡാനിലെ ദുർമന്ത്രവാദിനിയെ ചുട്ടത് ഒരു കാഴ്ച തന്നെയായിരുന്നു. എന്നെ പ്രത്യേകം ക്ഷണിച്ചിരുന്നു. പക്ഷെ... അവളുടെ മാംസം കരിഞ്ഞപ്പോൾ അവിടമാകെ ഒരു സുഗന്ധം പരന്നു; കണ്ണടച്ചിരുന്നപ്പോൾ ഒരു നൂറ് ലൈലാക്ക് പൂക്കളുടെ നടുവിൽ നില്ക്കുന്നത് പോലെ."- ബുയോണിലെ ഡ്യൂക്കിന്റെ മുഖം കൈയ്യിലിരുന്ന  പളുങ്ക് പാത്രത്തിലെ വീഞ്ഞിനെക്കാൾ തുടുത്തു.

ഒരു നിശബ്ദതയ്ക്ക് ശേഷം അടുത്ത് നിന്ന വൂസ്സിയെയിലെ കൗണ്ട് അല്പം ആവേശത്തോടെ പറഞ്ഞു.

"ഇന്ന് നമ്മുടെ വിവാഹവധു വിരുന്നിൽ എത്തുന്നത് അതീവസുന്ദരിയായിട്ടാകും. ലൈലാക്കുകൾ താനേ പൂക്കും"

അവർ ഒരുമിച്ചു ചിരിച്ചു.

 ബറോക്ക്- റൊക്കോക്കോ മാതൃകകളുടെ അതിമനോഹരമായ ലയനമായിരുന്നു ആ കൊട്ടാരം.  ചുവരുകളിലെ വെള്ളിമെഴുകുതിരിക്കാലുകളിൽ മെഴുക് ഉരുകി വീണു തുടങ്ങി. പുറത്ത് സന്ധ്യ കഴിഞ്ഞിരുന്നു. മറ്റ് മുറികളിലേക്ക് പോകാനുള്ള ഒരു വാതിലും അവിടെയെങ്ങും കാണാനില്ല. എന്നാൽ ഹാളിന്റെ പിൻഭാഗം ഇരുട്ട് മൂടിക്കിടക്കുകയാണ്. അവിടെ നിന്നാണ് പരിചാരിക  കടന്നു വന്നത്. ഒരു പക്ഷെ വാതിലുകൾ ആ ഇരുട്ടിൽ മൂടിക്കിടക്കുകയാകും.

എല്ലാവരും സന്തോഷത്താൽ മതിമറന്ന് നൃത്തത്തിലും സംഗീതത്തിലും ഉമ്മകളിലും മുഴുകിയപ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ , കൈകൾ നിലത്തു കുത്തി കാൽമുട്ടുകളിൽ ഇഴഞ്ഞ് ഒരാൾ ഹാളിലെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നിരങ്ങി വരുന്നുണ്ടായിരുന്നു. പടിക്കെട്ടുകൾക്ക് താഴെ ഡ്യൂക്കിന്റെ രക്തം പുരണ്ട സിംഹ പ്രതിമയ്ക്ക് അരികിലേക്ക് അയാളെത്തി. മണ്ണും ചളിയും പുരണ്ട കീറിപ്പറിഞ്ഞ കാൽക്കുപ്പയം... അരയ്ക്ക് മുകളിലേക്ക് അയാൾ നഗ്നനായിരുന്നു ...ചുരുണ്ട തലമുടിയിഴകളിൽ കരിയിലകൾ കുരുങ്ങിക്കിടക്കുന്നു.. അയാളുടെ വായിൽ നിന്നും കുറുകിയ ചോര തറയിൽ ഇറ്റിറ്റു വീണുകൊണ്ടിരുന്നു. മാർബിളിൽ മാതളനാരങ്ങയുടെ വിത്തുകൾ.. അയാളെ ആദ്യം കണ്ടത് ബുയോണിലെ ഡ്യൂക്കിന്റെ പത്നിയായിരുന്നു. അവൾ ഞെട്ടിത്തരിച്ചു. മുഖം വിളറി വെളുത്തു. സംഗീതം നിലച്ചു.

കൊത്തുപണികൾ കൊണ്ട് നിറഞ്ഞ് ചുവരിനോട് ചേർന്ന് കിടക്കുന്ന തടിമേശമേൽ പിയാനോല ഗീതത്തിനനുസരിച്ചു മെഴുകുതിരി നാളം ചലിക്കുന്നു. വിറയ്ക്കുന്ന വെളിച്ചത്തിൽ ഒരു സ്ത്രീ ബുയോണിലെ ഡ്യൂക്കിനെ വീക്ഷിക്കുന്നുണ്ടായിരുന്നു. അയാളും വൂസ്സിയെയിലെ കൗണ്ടുമായുള്ള സംഭാഷണങ്ങൾ. കൗണ്ടിന്റെ സമീപത്തേക്ക് മെലിഞ്ഞ ഒരുവൾ  നടന്നു വന്ന് അയാളുടെ അരയിൽ കൈകൾ ചുറ്റി. ഡ്യൂക്കിനോട് പിരിഞ്ഞ്  അവർ ഹാളിന്റെ മധ്യഭാഗത്തേക്ക് നടന്നു. അവിടമാകെ നിറഞ്ഞു കേട്ടുകൊണ്ടിരുന്ന സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യാൻ തുടങ്ങി. ഡ്യൂക്കിന്റെ മുഖത്തെ നിരാശ ആ സ്ത്രീ തിരിച്ചറിഞ്ഞു.

അപരിചിതൻ അഹല്യ നൽകിയ  വാൾതലപ്പ്‌ കൊണ്ട് കുനിഞ്ഞ് തറമുട്ടിക്കിടന്ന പുരന്ദരന്റെ തല ഉയർത്തി. അവന്റെ കണ്ണുകൾ പൂർണ്ണമായും അടഞ്ഞിരുന്നു. ജീവൻ തീർത്തും നശിച്ചു കഴിഞ്ഞിരുന്നു. രക്തം പടർന്ന മുഖത്തേക്ക് നോക്കി അയാൾ വാളുയർത്തി ആഞ്ഞ് വെട്ടി. കൂടി നിന്നവർ ഈ കാഴ്ച കണ്ട് ഉന്മാദചിത്തരായി. അവർ ആർത്തുവിളിച്ചു. അവരുടെ സന്തോഷം തുളുമ്പിയ ശബ്ദം ഒരു സംഗീതമായി അവിടെ ഉയർന്നു. പക്ഷെ...ബുയോണിലെ പ്രഭ്വി തന്റെ മുഖം തിരിച്ച് ഭിത്തിയോട് അമർത്തിപ്പിടിച്ചു കരഞ്ഞു. അവളുടെ കണ്ണുകളിൽ ആളുകളുടെ ആരവം തുള്ളികളായി ഉറഞ്ഞു കൂടി.

പ്രധാന തളത്തിന്റെ / ഹാളിന്റെ ഒത്ത നടുക്കായി വെണ്ണക്കല്ലിൽ പണിത ഇരുപത് പടികളുണ്ട്. അതിന് മുകളിലായി ഒരു വേദിക ഒരുക്കിയിരിക്കുന്നു. അവിടെ രണ്ട് രാജകീയ ഇരിപ്പിടങ്ങൾ. വധൂ വരന്മാർക്കുള്ള പ്രത്യേക കസേരകൾ ആണെന്നുള്ളത് തീർച്ചയാണ്. പടികൾ തുടങ്ങുന്നിടത്ത് രണ്ട് വശങ്ങളിലായി രണ്ട് മാർബിൾ സിംഹങ്ങൾ വാ പിളർന്നു നിൽക്കുന്നു. പക്ഷെ ഈ പടികളും അവ കൊണ്ടെത്തിക്കുന്ന വേദികയും എങ്ങനെ പണിതു എന്നത് അവിടെ കൂടി നിന്നവരിൽ സംശയങ്ങൾ ജനിപ്പിച്ചു. എന്തിലാണ് ഇത് താങ്ങി നിർത്തപ്പെട്ടിട്ടുള്ളത്‌ !!! പല പല അഭിപ്രായങ്ങളിലൂടെ വെറുതേ അലഞ്ഞ് നടന്ന് , വാഗ്വാദങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ വാൽമിയിലെ ഡ്യൂക്ക് പറഞ്ഞതിനെ എല്ലാവരും ഒരു പോലെ സ്വീകരിച്ചു.

"പിന്നിൽ പടർന്നു കിടക്കുന്ന ഈ ഇരുട്ടിലായിരിക്കണം പ്ലാറ്റ്ഫോം ഉറപ്പിച്ചിട്ടുള്ളത്."

ഒരസംബന്ധം എന്ന രീതിയിൽ എല്ലാവരും പരസ്പരം നോക്കിയെങ്കിലും അതിനെ എതിർക്കാനുള്ള പഴുത് ആർക്കും കണ്ടെത്താനായില്ല. കാരണം ഇരുട്ടിനെ ക്കുറിച്ച് അവർക്ക് ഒന്നുമറിയില്ലായിരുന്നു. ഇതടിസ്ഥാനപ്പെടുത്തി അവർ പല പല നിഗമനങ്ങൾ അവരവരുടെ മനസ്സുകളിൽ ഉരുവപ്പെടുത്തി സ്വയം തൃപ്തരായി.

ബുയോണിലെ ഡ്യൂക്കിന്റെ കഴുത്തിലെ മുറിവായിൽ നിന്നും രക്തം കുതിച്ചോഴുകുന്നത് കണ്ട വാൽമിയിലെ പ്രഭ്വി മോഹാലസ്യപ്പെട്ട്‌ കസേരയും മരിച്ചിട്ട് കൊണ്ട് താഴെ വീണു. ബാർ ലെ ദുക്കിലെ പ്രഭുവും ഭാര്യയും പേടിച്ചരണ്ട് പുറത്തേക്കുള്ള വാതിലിലേക്ക് ഓടിച്ചെന്ന് തുറക്കാൻ ശ്രമിച്ചു. പക്ഷെ അതാരോ പുറത്തു നിന്നും പൂട്ടിയിരുന്നു. അവർ അത്യുച്ചത്തിൽ നിലവിളിച്ചെങ്കിലും മറുപടി അടഞ്ഞു തന്നെ കിടന്നു. എന്നാൽ ബുയോണിലെ ഡ്യൂക്കിന്റെ പത്നിയുടെ മുഖം ഭാവ രഹിതമായിരുന്നു. അവർ പഴയ പോലെ വിറയ്ക്കുന്ന മെഴുകുതിരി വെളിച്ചത്തിന്റെ പരിധിയ്ക്കുള്ളിൽ ഉറച്ച ഭിത്തിയോട് ചേർന്ന് നിന്നു.

അവിടെ കൂടി നിന്നിരുന്ന പ്രമാണികളും പരിചാരികമാരും സംഗീതത്തോടൊപ്പം തന്നെ നിശ്ചലമായി. അവരുടെ കണ്ണുകൾ ഇഴഞ്ഞ് വരുന്ന മനുഷ്യരൂപത്തിൽ വീണു.

ബുയോണിലെ പ്രഭ്വിയുടെ ശബ്ദം വളരെ ഉച്ചത്തിലായിരുന്നു.

"പുരന്ദരൻ....!!! ഡ്യൂക്ക് ദു ലൊറാൻ...!!! ദൈവമേ...!!!"

 ചോരയൊലിപ്പിച്ചു വൃത്തികേടായി മുട്ടിലിഴഞ്ഞ്‌ വരുന്നത്  ഒരു പ്രഭുകുമാരനാണെന്ന് വിശ്വസിക്കാനാകാതെ അവർ വാ പൊളിച്ചു. പക്ഷെ ഒരു വിരുന്ന് നശിപ്പിക്കാൻ എത്തിയവനോടുള്ള അസഹിഷ്ണുതയായിരുന്നു അവരിലാകമാനം തെളിഞ്ഞു നിന്നത്. പരസ്പരം മുറുമുറുത്തു. വധൂവരന്മാർ കാര്യമറിയാനായി വേദികയ്ക്ക് മുകളിൽ നിന്നും പകുതി പടിക്കെട്ടുകൾ ഇറങ്ങി താഴേക്ക് നോക്കി.

അയാൾ നീങ്ങി ഹാളിനു നടുക്കെത്തി. പടിക്കെട്ടുകൾക്ക് മുകളിലേക്ക് അഹല്യയേയും കൂടെ നിന്നിരുന്ന യുവാവിനെയും നോക്കി. പെട്ടെന്ന് അയാളുടെ വായിൽ നിന്നും ചോര കുത്തിയൊഴുകി. അയാൾ തന്റെ പാതി നാക്ക് പുറത്തേക്ക് തുപ്പിയിട്ടു. ബുയോണിലെ ഡ്യൂക്കിന്റെ രക്തം ഉണങ്ങിയ തറ വീണ്ടും നനഞ്ഞു. ആളുകൾ കണ്ണുകൾ പൊത്തി. ബുയോണിലെ പ്രഭ്വിയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ കവിളിലൂടെ കണ്ണുനീർ ചാലിട്ടു.

പരിചാരികയായ ആ കുറിയ സ്ത്രീയുടെ ചുണ്ടിൽ പഴയ അസാധാരണ ചിരി പരന്നു.

ബാർ ലെ ദുക്കിലെ പ്രഭ്വി തന്റെ കണ്ണുകളിലേക്ക് ഊർന്ന് വീണ മുടിയിഴകൾ വിരലുകൾ  കൊണ്ട്  മാടിയൊതുക്കി,  ബുയോണിലെ ഡ്യൂക്കും വൂസ്സിയെയിലെ കൗണ്ടുമായുള്ള സംസാരങ്ങൾ നോക്കിക്കൊണ്ട്‌,  തന്റെ അതേ ഇരിപ്പിടത്തിലിരുന്ന വാൽമിയിലെ പ്രഭ്വിയോട് പറഞ്ഞു.

"ബുയോണിൽ ഇപ്പോഴൊരു ചൊല്ല് പരക്കുന്നുണ്ട്. അവിടുത്തെ ഡ്യൂക്കിന് ആ പ്രദേശത്തുള്ള എല്ലാ സ്വർണ്ണ തലമുടിക്കാരന്മാരുടേയും എവിടെയൊക്കെ തവിട്ട് മറുകുകളുണ്ടെന്നു കൃത്യമായിട്ട് അറിയാമെന്ന്."

അപ്പോഴേക്കും കൗണ്ടിന്റെ സമീപത്തേക്ക് മെലിഞ്ഞ ഒരു സ്ത്രീ നടന്നു വന്നു. അവൾ അയാളുടെ അരയിൽ കൈകൾ ചുറ്റി. ഡ്യൂക്കിനോട് പിരിഞ്ഞു അവർ ഹാളിന്റെ മധ്യഭാഗത്തേക്ക് നടന്നു. അവിടമാകെ നിറഞ്ഞു കേട്ടുകൊണ്ടിരുന്ന സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യാൻ തുടങ്ങി.

ഇത് കണ്ട വാൽമിയിലെ പ്രഭ്വി അവരോടു  അടുത്തിരുന്നു കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

"അവൾക്ക് കണ്ണിന് നല്ല കാഴ്ചയുണ്ട്"

അവരിരുവരും ഒരുമിച്ച് മുഖം പൊത്തി ചിരിച്ചു. ഒരു കുറിയ പരിചാരിക അവരുടെ മുന്നില് മദ്യഗ്ലാസ്സുകളുമായെത്തി. അവളവരെ ഒരസാധാരണ നോട്ടം നോക്കി. പ്രഭ്വികൾ വേണ്ട എന്ന് ആംഗ്യം കാട്ടി. അവൾ മറ്റുള്ളവരുടെയടുത്തേക്ക് നീങ്ങി.

കൊത്തുപണികൾ നിറഞ്ഞ തടിമേശമേൽ ചാരി നിന്നിരുന്ന ബുയോണിലെ പ്രഭ്വിയുടെ അടുത്തേക്ക് പരിചാരികയെത്തി. അതേ നോട്ടം; പിന്നെ പതുക്കെ പറഞ്ഞു.

"ബുയോണിലെ ചൊല്ല് അവർ പറഞ്ഞു ചിരിക്കുന്നു"

മേശമേൽ ഗ്ലാസ് വച്ചിട്ട് അവൾ കടന്നു പോയി. പിയാനോല ഇരുട്ടിൽ ഒന്ന് മുറുകി. പ്രഭ്വിയുടെ മങ്ങിയ കണ്ണുകളിൽ മെഴുക് വെളിച്ചം ഉരുക്കിയൊഴിച്ചു. അവൾ ചുമരിനോട് ചാരി നിന്ന് കൊണ്ട് താഴികക്കുടത്തിലേക്ക് മുഖമുയർത്തി. ചിന്തകളിൽ പുരന്ദരൻ. അവളുടെയുള്ളിൽ അനേകം ബിർച്ച് മരങ്ങൾ മുറിഞ്ഞു വീണുകൊണ്ടിരുന്നു. അടിവസ്ത്രങ്ങൾ നനയുന്നത് അവളറിഞ്ഞു.

അതു വരെ അവിടെയെങ്ങും വന്നിട്ടില്ലാത്ത ഒരാൾ ഹാളിലെ അന്ധകാരത്തിൽ നിന്നും കടന്നു വന്ന് (മേൽനോട്ടക്കാരൻ ആയിരിക്കണം) ആദ്യ പടിയിൽ കയറി നിന്ന് കൊണ്ട് നിർവികാരമായി എല്ലാവരെയും സ്വാഗതം ചെയ്തു.

"ക്ഷണിക്കപ്പെട്ട ഇവിടെ വന്നെത്തിയ എല്ലാ അതിഥികൾക്കും നന്ദി. ലൊറാൻ ഡ്യൂക്ക് ഏതാനും സമയത്തിനകം ഈ കൊട്ടാരത്തിൽ എത്തിച്ചേരും. ശേഷം വിരുന്നാരംഭിക്കുന്നതാണ്."

-നിശബ്ദത-

"ഞാൻ കുമാരിയെ ക്ഷണിക്കുന്നു"

അയാൾ പടിയിൽ നിന്നും ഇറങ്ങി ഒരു സിംഹരൂപത്തിനോട് ചേർന്ന് നിന്ന് ഇരുട്ടിലേക്ക് നോക്കി കൈകൾ നീട്ടി വളരെ വിനയത്തോടെ അഹല്യയെ ആ മുറിയിലേക്ക് ക്ഷണിച്ചു.

കൊട്ടാരത്തിന് ചുറ്റും പുറത്ത് പലയിടങ്ങളിലായി ഒരേ വസ്ത്രങ്ങൾ  ധരിച്ച നാലാളുകൾ. ശരീരം മുഴുവൻ കറുത്ത കുപ്പായമിട്ട് മൂടി അതിനു മുകളിലൂടെ വെളുത്ത കയറുകൾ വരിഞ്ഞ് കെട്ടിയിരിക്കുന്നു. കറുത്ത തുണി കൊണ്ട് പകുതി മറച്ച എല്ലാ മുഖങ്ങളിലും ഒരേ പോലെ വളർത്തിയെടുത്ത ഗൊയട്ടീ മീശകൾ. പുറത്തെ ഇരുട്ടിൽ അവർ മറഞ്ഞു നിന്നു.

ഉള്ളിലെ ഇരുട്ടിൽ എവിടെയോ ഒരു കാലനക്കം. അതടുത്തടുത്തു വന്നുകൊണ്ടിരുന്നു. വെളിച്ചത്തിലേക്ക് ഒരു നീല വെൽവെറ്റ് തുണിയുടെ തുണ്ട് വന്നു വീണു. അതിനടിയിൽ വെളുത്ത കാൽപ്പാദങ്ങൾ അവൾ കാഴ്ച്ചയുടെ വെട്ടത്തിലേക്ക് നടന്നു കയറി. അഹല്യ നീല വെൽവെറ്റ് ബോൾ ഗൗണിൽ അതീവ സുന്ദരിയായി കാണപ്പെട്ടു. ആണുങ്ങൾ കാമാതുരരായി, അതിലുമധികം അസൂയാലുക്കളായി അവരുടെ പത്നിമാർ. അവൾ ചിരിച്ചു കൊണ്ട് പടികൾക്ക് മുകളിൽ കയറിനിന്നുകൊണ്ട് വന്നവരെ അഭിസംബോധന ചെയ്തു.

"ഞാൻ..."

പെട്ടെന്ന് ഒരു ശബ്ദത്തോടെ മുൻവാതിൽ തുറക്കപ്പെട്ടു. നിഴലിൽ മുങ്ങി ഒരു മനുഷ്യരൂപം, എല്ലാവരുടെയും അഹല്യയടക്കം, കണ്ണുകൾ അങ്ങോട്ട്‌ തിരിഞ്ഞു.

അഹല്യയുടെ അധരങ്ങൾ വിറച്ചു. കണ്ണുകൾ വിടർന്നു.

"ഡ്യൂക്ക്...!!!"

കാട്ടിൽ നിന്നിരുന്ന രൂപങ്ങൾക്ക് അനക്കം വച്ചു. അവർ മാളികയ്ക്ക് നേരെ നടന്നടുത്തു. ചുവരുകളിലൂടെ കൊട്ടാരത്തിന് മുകളിലേക്ക് പിടിച്ചു കയറാൻ തുടങ്ങി.

അവൻ നടന്ന് അവളുടെയടുത്തെത്തി. അടുത്ത് നിന്ന പ്രഭുക്കന്മാരും ഭാര്യമാരും പരിചാരികമാരും തല കുനിച്ചു വന്ദിച്ചു. അവൻ മാർബിൾ തറയിൽ മുട്ടുകുത്തി അവളുടെ കയ്യ്കളെടുത്ത് ചുംബിച്ചു. അവളേതോ ഇന്ദ്രജാലത്തിൽ പെട്ടത് പോലെ കിടുങ്ങി നിന്നു. പെട്ടെന്ന് ബുയോണിലെ ഡ്യൂക്കിന്റെ പുരികങ്ങൾ ചുളിഞ്ഞു.

അഹല്യ അവനോട് ചേർന്ന് നിന്നു. അവന്റെ ശരീരത്തില നിന്നും ബുയോണിലെ ഡ്യൂക്കിന്റെ രക്തം അവൾ തുടച്ചെടുത്തു. അവൾ അവന്റെ പച്ച കണ്ണുകളിലേക്ക് നോക്കിപ്പറഞ്ഞു.
"ഞാൻ മുങ്ങിച്ചാവുകയാണ്...അറിയപ്പെടാത്ത നിന്റെ പ്രണയത്തിന്റെ കയങ്ങൾ എനിക്കായി തുറന്നിടുക. നിന്റെ നീരാളിയെ എനിക്കായി വിട്ടു തരൂ."
അവന്റെ തൊണ്ട വിറച്ചു.
"ഞാൻ ഒരു വഴിപോക്കൻ ...ഒരപരിചിതൻ..എന്റെ സഹയാത്രികർ ഈ കൊട്ടാരത്തിന്റെ പലയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്."
വധൂവരന്മാർ പടിക്കെട്ടുകൾക്ക് മുകളിലെ വെദികയിലെത്തി പരസ്പരം കൈകോർത്തു പിടിച്ചു. സംഗീതം ആനന്ദമയമായി.എല്ലാവരും സന്തോഷത്താൽ മതിമറന്ന് നൃത്തത്തിലും സംഗീതത്തിലും ഉമ്മകളിലും മുഴുകി.

പുരന്ദരൻ എന്തൊക്കെയോ മുരളുന്നുണ്ടായിരുന്നു. പ്രമാണികൾ അയാളിൽ നിന്നും അകന്നു നിന്നു. അറപ്പ് പുരണ്ട ഭാവങ്ങൾ. അഹല്യയുടെ ശബ്ദം.

"വിരുന്ന് ആരംഭിക്കാൻ പോകുകയാണ്."

അവർ കയ്യടിച്ച് സ്തുതി പാടി. അവൾ വാളെടുത്ത് അപരിചിതന്റെ നേരെ നീട്ടി. അത് സ്വീകരിച്ചു കൊണ്ട് അയാൾ താഴേക്ക് ഇറങ്ങിച്ചെന്നു. ആൾക്കൂട്ടം ചിരിച്ചു കൊണ്ട് ആർപ്പ് വിളിച്ചു.

"അവനെ കൊല്ലൂ..."

തന്റെ കണ്ണുകളിലേക്ക് ഇരുട്ട് പടരുന്നതായി ബുയോണിലെ പ്രഭ്വിക്ക് തോന്നി. ദേഷ്യം കൊണ്ട് അവൾ അടിമുടി വിറച്ചു. തന്റെ ഭർത്താവിനെ കൊന്നപ്പോൾ തോന്നാതിരുന്ന വ്യഥയും സഹതാപവും  ആദ്യമായി കാണുന്ന ഈ പുരന്ദരനോട് എന്ത് കൊണ്ട് തോന്നുന്നു എന്നാലോചിച്ച് അവൾ തകർന്നു. പ്രഭുവിന്റെ കഴുത്ത് പിളർത്തിയ ഇവനോട് ഒരു ദേഷ്യവും തോന്നിയിരുന്നില്ല. എന്നാലിപ്പോ  ഉടൽ മുഴുവൻ കലി തുള്ളുന്നു. ചൂടെടുക്കുന്നു. കയ്യിലിരുന്ന ഗ്ലാസ്‌ അവൾ ഞെരിച്ചുടച്ചു.

"ഇനി നിങ്ങൾക്ക് ഭക്ഷിക്കാം"

ഇതും പറഞ്ഞ് അഹല്യയും അപരിചിതനും പുരന്ദരന്റെ ശരീരം കവച്ചു വച്ച് മുൻ വാതിലിനടുത്തേക്ക് നടന്നു. പ്രഭ്വിമാരുടെ വായിൽ നിന്നും വെള്ളമൂറി ചുണ്ടുകൾക്കിടയിലൂടെ ഒഴുകി. അവർ കൊതിയോടെ അവന്റെ ചോരയ്ക്ക് മൂക്ക് കൊടുത്തു. പ്രഭുക്കന്മാരും ഭാര്യമാരും പതുക്കെ ചെന്നായ്ക്കളായി മാറി. നീരിറ്റ് വീഴുന്ന നീളൻ നാക്കുകളുമായി അവർ പുരന്ദരനെ പൊതിഞ്ഞു. പരിചാരിക വീഞ്ഞ് നിറച്ച  ഗ്ലാസ്സ് കയ്യിൽ എടുത്ത് മുറിയുടെ ഒരു ഭാഗത്തിട്ടിരുന്ന കസേരയിൽ ചെന്നിരുന്നു. വീഞ്ഞ് മൊത്തി അവൾ, അവന്റെ ശരീരം കടിച്ചു കീറുന്നത് നോക്കിയിരുന്നു. അന്ധകാരത്തിന്റെ സംഗീതവും കടുപ്പമേറിയ വീഞ്ഞും അവളെ ലഹരി പിടിപ്പിച്ചു. മാംസം പറിച്ചെടുക്കുമ്പോഴും എല്ലുകൾ പൊട്ടിക്കുമ്പോഴുമുള്ള ഒച്ച ചെവിയിൽ വന്ന് വീഴുമ്പോൾ ബുയോണിലെ പ്രഭ്വി ഒരു തീരുമാനത്തിലെത്തിയിരുന്നു.

അവൾക്ക് ചെന്നായ്ക്കളെ മെരുക്കാനുള്ള അപാര കഴിവുണ്ടായിരുന്നു.

കൊട്ടാരത്തിന് പുറത്തെ പുൽത്തകിടിയിൽ അവർ പുണർന്ന് കിടക്കുമ്പോൾ ഉള്ളിൽ അവന്റെ സഹയാത്രികർ ഒന്നൊന്നായി അത്താഴത്തിന് രുചി കൂട്ടുന്ന വിഭവങ്ങളായി മാറുകയായിരുന്നു. ഹാൾ മുഴുവൻ ചോരയും ഇറച്ചിത്തുണ്ടുകളും എല്ലിൻ മുട്ടികളും ചിതറിക്കിടന്നു. ചെന്നായ്ക്കൾ അങ്ങോട്ടുമിങ്ങോട്ടും കഷ്ണങ്ങൾ പിടിച്ചു പറിച്ചു, കോമ്പല്ലുകൾ ഉരസി. പരിചാരിക അപ്പോഴേക്കും തലയ്ക്ക് മത്ത് പിടിച്ച്  ഉച്ചിഷ്ടങ്ങൾക്കിടയിൽക്കിടന്ന്‌ ഉറക്കം പിടിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ആർത്തി മൂത്ത ജന്തുക്കൾ അവളെ വന്ന് മണത്തുകൊണ്ടിരുന്നു പക്ഷെ അതിനുള്ള അനുവാദം പ്രഭ്വി അവർക്ക് നൽകിയിരുന്നില്ല. ചോരയിൽ കുളിച്ചും ഇമ്പമേറിയ ഈണത്തിൽ തെന്നിയും ബുയോണിലെ പ്രഭ്വി സന്തോഷവതിയായി അവിടെ മുഴുവൻ പറന്നു നടന്നു.

ഇരുട്ടിൽ പരസ്പരം മതിമറന്ന് ചുംബിച്ച് കിടന്ന അവരുടെ ചുറ്റും അനേകം കണ്ണുകൾ തിളങ്ങി.
കൊട്ടാരത്തിന് മുന്നിൽ നിന്നുകൊണ്ട്  ഋഷ്യമൂകാചലതിലെ രാജ്ഞി ആ കണ്ണുകൾക്ക് അനുവാദം നൽകി.

നിലവിളികളും മുരൾച്ചകളും നിശബ്ദതയും ഇരുളിലൂടെ പറന്ന് ചെന്ന് ആരും കാണാത്ത പിയാനോലയുടെ ഉദരത്തിൽ അടിഞ്ഞു കൂടി. അടുത്ത വിരുന്നിന് ചെവിയോർത്ത്...
മുനി തന്റെ ദണ്ഡയിൽ നിന്നും പാല് കറന്നു കൊണ്ട് കാത്തിരിപ്പാരംഭിച്ചു.


No comments:

Post a Comment